ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്. രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ആണ് ഫാമിലി. (What is Nipah? How does it spread? Symptoms, precautions to take, and everything you need to know:)
രോഗലക്ഷണങ്ങൾ
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയവയും ഉണ്ടാവാം. വൈറസ് ബാധിച്ച് അഞ്ച് മുതൽ 14 ദിവസത്തിന് ശേഷമായിരിക്കും ലക്ഷണങ്ങൾ തുടങ്ങുക.
പകരുന്നത് എങ്ങിനെ:
നേരത്തെ കേരളത്തിൽ നിപ പടർന്നത് വവ്വാലുകളിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിവേഗം പടരാൻ സാധ്യത. പഴംതീനി വവ്വാലുകൾ പ്രധാന വാഹകരാണ്. പന്നികളിൽ നിന്നും വവ്വാലുകളിൽ നിന്നും രോഗം പടരും.
മരുന്നുകൾ
നിപ വൈറസിനെ പ്രതിരോധിക്കാൻ മരുന്നില്ല. കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള വഴി.
സങ്കീർണതകൾ
നിപ ബാധിച്ച പലരും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെങ്കിലും ചിലരിൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാകാം. ഈ ഘട്ടത്തിൽ 80ശതമാനം വരെയാണ് മരണനിരക്ക്. രോഗബാധിതരിൽ ന്യൂമോണിയയും ശ്വസന രോഗങ്ങളും കണ്ടുവരുന്നു.
പ്രതിരോധം
രോഗബാധയുള്ള വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീർ എന്നിവ മനുഷ്യ ശരീരത്തിലെത്തിയാൽ രോഗത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.