പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. താൻ നൽകിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു. വിവാദങ്ങൾ മീഡിയയാണ് ഉണ്ടാക്കിയതെന്നാണ് പറഞ്ഞത്.
ഇതൊന്നും ആരോപണങ്ങളല്ല. വ്യാജവാര്‍ത്തകളാണ്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തിൽ മാധ്യമങ്ങൾ മാറരുത്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല ഞാൻ. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു. കൂടാതെ ടി ജി നന്ദകുമാര്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും വോട്ടെടുപ്പ് ദിവസം തന്നെ നടത്തിയ തുറന്നുപറച്ചില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.