ഗവിയിൽ കോട്ടയം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന രണ്ടു കാറുകൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇരു കാറുകളും കുത്തി മറിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു വാഹനം മുന്നോട്ട് ഓടിച്ച് മാറ്റിയതു മൂലം വൻ അപകടം ഒഴിവായി. രണ്ടു കുട്ടികൾ അടക്കം ആറു പേർ ഉണ്ടായിരുന്ന കാറിനുനേരെ അടക്കമാണ് ആനയുടെ ആക്രമണം ഉണ്ടായത്. (Elephant attack on Kottayam natives who came to see Gavi)
സംഭവം അറിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം ഗവി സ്റ്റേഷനിൽ നിന്നും വനപാലകരും സ്ഥലത്ത് എത്തി. കാറുകളിലുണ്ടായിരുന്നവർ ഗവി പെരിയാർ കടുവ സങ്കേതം കിഴക്ക് ഫോറസ്റ്റ് സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.
ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻ കല്ല് ചെക്പോസ്റ്റ് വഴി ഗവിയിലേക്കു പോയ കോട്ടയം,കുറവിലങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുകളാണ് കാട്ടാന ആക്രമിച്ചത്. ആങ്ങമൂഴി-ഗവി റോഡിൽ ആനത്തോട് ഐസി ടണലിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന പിടിയാന കാറുകൾ കണ്ടപ്പോൾ ഓടി അടുക്കുകയായിരുന്നു.
ആദ്യം കോട്ടയം സ്വദേശികളുടെ വാഹനത്തിനു നേർക്ക് തിരിഞ്ഞ കാട്ടാന മുൻവശത്തെ ബംപറിനടക്കം കേടുപാടുകൾ വരുത്തി. കാറിന്റെ പുറത്തു കയറി ഇരിക്കാനും തള്ളി മാറ്റാനും ശ്രമിച്ചു. ഇതിൽ കുട്ടികൾ അടക്കം 6 പേർ ഉണ്ടായിരുന്നു. ഈ കാറിനു പിന്നാലെ വളവ് തിരിഞ്ഞ് എത്തുമ്പോഴാണ് കുറവിലങ്ങാട് സ്വദേശികളായ രാഹുൽ സെബാസ്റ്റ്യൻ ഓടിച്ചിരുന്ന കാറും ആനയുടെ മുന്നിൽപ്പെടുന്നത്.
രണ്ടു കുട്ടികൾ അടക്കം ആറു പേർ ഈ കാറിലും ഉണ്ടായിരുന്നു. കാറിനു നേർക്ക് പാഞ്ഞടുത്ത ആന ആദ്യമേ തന്നെ ബോണറ്റിൽ ഇടിച്ചു. കാർ പിന്നോട്ട് എടുത്തപ്പോഴേക്കും ഇടതുവശം വഴി ഓടി എത്തിയ ആന കാർ മറിക്കാൻ ശ്രമിച്ചു. കുട്ടികൾ അടക്കമുള്ളവർ ഭയന്നു വിറച്ചു.