കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയോ അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ നിലവാരം കൂട്ടാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. പിന്നീട് അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും.
കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർഥിളെ തോൽപ്പിക്കുന്നതല്ല സംസ്ഥാന സർക്കാരിന്റെ നിലപാട്. മിനിമം മാർക്കില്ലാത്ത വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസ് നൽകും. കുട്ടിയെ തോൽപ്പിക്കില്ല.
റാഗിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റാഗിംഗ് വിരുദ്ധ സെല്ലുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത സ്കൂളുകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. മാനദണ്ഡം പാലിക്കാത്തവർക്ക് അനുമതി നൽകില്ലെന്നും മന്ത്രി അറിയിച്ചു.