കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
കൊച്ചിയിലെ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ബാബുവിനെതിരെ കേസ് എടുത്തത്.
2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
നേരത്തെ ഈ സ്വത്തുവകകൾ ഇഡി കണ്ടു കെട്ടിയിരുന്നു. ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്താണ് കെ ബാബുവിനെതിരെ ബാര്‍ കോഴയില്‍ അന്വേഷണം നടത്തിയത്.
തുടര്‍ന്ന് കെ ബാബു നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ടായിരുന്നു.
ഇതേതുടര്‍ന്ന് കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ നേരത്തേ വിജിലന്‍സ് കണ്ടുകെട്ടിയിരുന്നു.
2007 ജൂലായ്, 2016 ജനുവരി കാലഘട്ടത്തില്‍ കെ ബാബു വരുമാനത്തില്‍ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിനെ തുടര്‍ന്നാണ് ഇഡിയും ബാബുവിനെതിരെ നിയമനടപടി തുടങ്ങിയത്.
2016 ഓഗസ്റ്റ് 31നാണ് വിജിലന്‍സ് ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇഡിയുടെ ആരോപണം
കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് കെ ബാബു പറഞ്ഞു.