“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ
ഇ.എ. രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അവസാനകാലത്ത് നൽകിയ അഭിമുഖം വീണ്ടും ചർച്ചയാകുന്നു. പെട്ടെന്നുണ്ടായ രൂപമാറ്റത്തിന് പിന്നിൽ ഗുരുതര അസുഖമല്ല, ഡോക്ടറുടെ നിർദേശപ്രകാരം നടത്തിയ ഭാരം കുറയ്ക്കലാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
അവസാനകാലത്ത് മെലിഞ്ഞും ക്ഷീണിതനുമായി കാണപ്പെട്ടതോടെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ, ആ അഭ്യൂഹങ്ങൾക്ക് താനുതന്നെ മറുപടി നൽകിയിരുന്നു രാജേന്ദ്രൻ. ഷുഗർ നിയന്ത്രണത്തിനായി ഡോക്ടറുടെ നിർദേശപ്രകാരം ഭാരം കുറച്ചതാണെന്നും, അതാണ് രൂപമാറ്റത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രായം കൂടുന്നതും സ്വാഭാവികമായ മാറ്റങ്ങൾക്ക് കാരണമാണെന്നും കൂട്ടിച്ചേർത്തു.
‘എനിക്കെന്തിനാണ് ‘അമ്മ’യിൽ നിന്ന് പെൻഷൻ’ എന്ന ചോദ്യത്തോടെ ചില വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. നടൻ ദേവനെ പിന്തുണയ്ക്കാനാണ് സംഘടനാ തിരഞ്ഞെടുപ്പിൽ പങ്കെടുത്തതെന്നും വ്യക്തമാക്കി. സിനിമയിൽ ഇപ്പോഴും സജീവമാണെന്നും, പുതിയ പ്രോജക്ടുകൾ ഒരുക്കത്തിലാണെന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതിനിടെ, ‘അമ്മ’ തിരഞ്ഞെടുപ്പിനായി എത്തിയപ്പോഴുള്ള രാജേന്ദ്രന്റെ വീഡിയോ വൈറലായിരുന്നു. അതിൽ അദ്ദേഹം ഏറെ ക്ഷീണിതനായി കാണപ്പെട്ടത് ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു. ചിലർ പെൻഷൻ വാങ്ങാനെത്തിയതാണെന്ന രീതിയിലുള്ള പരിഹാസ കമന്റുകളും ഉയർന്നു.
ഈ സാഹചര്യത്തിലാണ് ഭാര്യയും നടിയുമായ സന്ധ്യ പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന തെറ്റായ വിവരങ്ങൾ തങ്ങളെ വേദനിപ്പിച്ചതായും, യാഥാർത്ഥ്യം അറിയാതെയാണ് പലരും അഭിപ്രായപ്പെടുന്നതെന്നും അവർ പറഞ്ഞു. ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് അടിസ്ഥാനമില്ലാതെ എഴുതുന്നത് തെറ്റാണെന്നും, സത്യാവസ്ഥ മനസ്സിലാക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും സന്ധ്യ കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ ജനിച്ച രാജേന്ദ്രൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയിരുന്നു. തുടർന്ന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം പൂർത്തിയാക്കി. ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ ഉൾപ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം, വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവ നടനായി അഭിനയിച്ചും ശ്രദ്ധ നേടി. അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
English Summary
The final interview of Malayalam actor E.A. Rajendran is gaining attention again after his demise. Addressing concerns over his sudden weight loss, he had clarified that it was due to doctor-advised measures to control diabetes, not any serious illness. His wife Sandhya also dismissed social media rumors and criticized baseless speculations. The veteran actor had a notable career in films and theatre, appearing in over 60 movies.









