കോഴിക്കോട്: വടകരയിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നതായി പരാതി. കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വാഹനത്തിനുനേരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
വാഹനം ആക്രമിച്ച് ഫ്‌ലാഗ്‌പോസ്റ്റ് പിഴുതുകളയാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. അതേസമയം പ്രതിഷേധത്തിനിടെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനമെത്തിയപ്പോള്‍ പ്രതിഷേധം കടുപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സംഘര്‍ഷസാധ്യത ഒഴിവാക്കുകയായിരുന്നു.
സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരാണ് കാറിന്റെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടതെന്നും സിപിഐഎമ്മുകാര്‍ കലാപത്തിനുള്ള ശ്രമം നടത്തുകയാണെന്നും പ്രഫുല്‍ കൃഷ്ണ ആരോപിച്ചു.
വികസനം പറഞ്ഞ് വോട്ട് പിടിക്കാന്‍ സിപിഐഎമ്മിന് സാധിക്കുന്നില്ല. സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനരോക്ഷമുള്ള ഈ സമയത്ത് ശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമായിട്ടുള്ള ആക്രമണത്തിന് സിപിഐഎം നേതൃത്വം ശ്രമിക്കുകയാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനം ആക്രമിക്കുകയെന്ന തരത്തില്‍ നിലവാരം കുറഞ്ഞ രീതിയിലേക്ക് സിപിഐഎം അധഃപതിച്ചിരിക്കുകയാണെന്നും പ്രഫുല്‍ കൃഷ്ണ പ്രതികരിച്ചു.