കൊച്ചി: മലയാള സിനിമാ മേഖലയിലെ പ്രതിസന്ധിക്കിടെ താരസംഘടനയുടെ നേതൃത്വം ഇനി ആർക്ക് എന്ന കാര്യത്തിൽ കൂടിയാലോചനകൾ സജീവം.During the crisis in the Malayalam film industry, who is the leader of the star organization?
ലൈംഗിക ആരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് താരസംഘടനയായ അമ്മയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിന് സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം അടുത്ത ജനറൽ സെക്രട്ടറിയാകാൻ ഇടയില്ല എന്നാണ് സൂചന.
പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കാനായി അമ്മയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരാനിരിക്കെ സിനിമാ ലോകത്ത് തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്.
മാറിയ സാഹചര്യത്തിൽ ഒരു വനിതയെ സംഘടനയുടെ ജനറൽ സെക്രട്ടറിയാക്കണം എന്ന നിർദ്ദേശം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
വൈസ് പ്രസിഡൻറ് നടൻ ജഗദീഷ്, കുഞ്ചാക്കോ ബോബൻ, പ്രിഥ്വി രാജ് തുടങ്ങിയവരുടെ പേരുകളും താരസംഘടനയുടെ തലപ്പത്തേക്ക് പലരും ഉയർത്തിക്കാട്ടുന്നുണ്ട്.
എന്നാൽ, ഇവരിൽ പലരെയും പരിഗണിക്കാതിരിക്കാൻ തടസ്സമാകുക അമ്മയുടെ ബൈലോ തന്നെയാകും.
അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം. സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോൺ, ടിനി ടോം, വിനു മോഹൻ, ജോമോൾ, അനന്യ, അൻസിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്.
സംഘടനയിൽ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറൽ സെക്രട്ടറിയുടേത്. മുതിർന്ന അംഗമായ സിദ്ദിഖ് മാറുമ്പോൾ മറ്റൊരു മുതിർന്ന അംഗം വരേണ്ടെ എന്നാണ് ചോദ്യവും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. ഇവിടെയാണ് വൈസ് പ്രസിഡൻറ് ജഗദീഷിൻറെ പേര് ഉയര്ന്നു വരുന്നത്.
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ ജഗദീഷ് നടത്തിയ പ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്ന് കിട്ടിയ കയ്യടിയും ജഗദീഷിൻറെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.
എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനത്തുള്ള ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെങ്കിൽ ബൈലോയിൽ തിരുത്തൽ വേണം. അതിന് ജനറൽ ബോഡിക്ക് മാത്രമെ അധികാരമുള്ളൂ.അത്തരമൊരു വൻ നീക്കം അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതും ആകാംഷയുയർത്തുന്നു.
അതേസമയം, സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ജനറൽ സെക്രട്ടറിയെ കൊണ്ടുവരാനുള്ള സാധ്യതകളാണ് ഒരു വിഭാഗം താരങ്ങൾ മുന്നോട്ടുവെക്കുന്നത്.
വനിതാ അംഗം സെക്രട്ടറിയായി വന്നാൽ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചർച്ചകൾ നടത്താൻ സഹായകമാകുമെന്ന വാദവും ഉയർന്നിട്ടുണ്ട്.
കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ തെരഞ്ഞെടുപ്പിന് മുൻപേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവർ പുതിയ സാഹചര്യത്തിൽ നേതൃനിരയിലേക്ക് വരുമോ എന്നും ചോദ്യമുണ്ട്.
അതേസമയം, സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായും കഴിഞ്ഞ ദിവസം തന്നെ താരം ചർച്ച നടത്തിയിരുന്നു. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് താരസംഘടനയുടെയും തീരുമാനം.