സ്വർണം വൻ ഡിസ്‌കൗണ്ടിൽ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ വിൽപ്പനയ്ക്ക്. ഷിപ്പിംഗ് ചെലവും ഇൻഷുറൻസ് നിരക്കും ഉയർന്നതോടെ അന്താരാഷ്ട്ര വാങ്ങുന്നവർ പിന്നോട്ടുപോകുകയാണ്.
ഇതോടെ വ്യാപാരികൾ വലിയ വിലക്കുറവിൽ സ്വർണം വിറ്റൊഴിക്കാൻ തുടങ്ങിയത് പ്രവാസികൾക്ക് വലിയ അവസരമായി മാറുന്നു.
ഷിപ്പിംഗ് നിരക്കും ഇൻഷുറൻസ് ചെലവും കുത്തനെ ഉയർന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിലെ ബയേഴ്സ് പുതിയ കരാറുകൾക്കായി മുന്നോട്ട് വരാൻ മടിക്കുകയാണ്.
ഇതോടെ ദുബായിലെ വലിയ സ്വർണ വ്യാപാര സ്ഥാപനങ്ങൾ ഒരു ഔൺസിന് 30 ഡോളർ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് സ്വർണം വിറ്റൊഴിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ്. നിലവിലെ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം സ്റ്റോക്ക് ചെയ്ത് സൂക്ഷിക്കുന്നതിൽ സുരക്ഷയും സംഭരണച്ചെലവും വർധിക്കുന്നതിനാൽ വിലക്കുറവ് നൽകിയാണ് വ്യാപാരികൾ വിപണി നിലനിർത്താൻ ശ്രമിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ പ്രതിസന്ധിയില്ല
ഇന്ത്യൻ വിപണിയിൽ നിലവിൽ സ്വർണ വിതരണത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം ദീർഘകാലം തുടർന്നാൽ സ്വർണാഭരണ നിർമ്മാണ മേഖലയെയും ആഭ്യന്തര വിപണിയെയും ബാധിക്കാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു.
ഇതിനിടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ഔൺസിന് 5,090 ഡോളറിലേക്കാണ് വില താഴ്ന്നത്.
English Summary
Gold traders in Dubai are offering heavy discounts amid disruptions caused by the ongoing Middle East conflict. Shipping and insurance costs have surged, discouraging international buyers, including those from India. As a result, major dealers are offering discounts of up to $30 per ounce to clear stock. While India currently faces no supply shortage, prolonged geopolitical tensions could impact the gold jewellery industry.









