കൊച്ചി: മദ്യലഹരിയിൽ ചെറായി ബീച്ചിൽ അതിക്രമം നടത്തിയ യുവതിയടക്കം നാലുപേർ പിടിയിൽ. അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സംഭവത്തിൽ ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവരെയാണ് ചെറായി പൊലീസ് പിടികൂടിയത്. ബീച്ചിലെ കടയുടമയുമായുള്ള വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ഇവരുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് യുവതി ഉൾപ്പെടുന്ന നാൽവർ സംഘം ചെറായിലെത്തിയത്. റിസോർട്ടിൽ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവർ കടൽ കാണാൻ പുറത്തിറങ്ങിയതായിരുന്നു.
നാല് പേരും മദ്യപിച്ച് ബീച്ചിലെത്തി പരസ്പരം ബഹളം തുടങ്ങി. ഇതിനിടെ, ബീച്ചിലെ കടയുടമയുമായി വാക്കുതർക്കമായി. വാക്കേറ്റത്തിനിടെ സംഘത്തിലെ വടകര സ്വദേശിയായ ഫർസാന എല്ലാ പരിധികളും വിടുകയായിരുന്നു.
ശകാരവും, അസഭ്യം പറച്ചിലും കസേര വലിച്ചെറിയലുമായി യുവതിയും സംഘവും പിന്നീട് സംഘർഷം അഴിച്ച് വിട്ടു. അരമണിക്കൂർ സമയം പ്രദേശത്താകെ സ്പർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കട ഉടമ തന്നെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ബഹളം. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
മദ്യലഹരിയിലായിരുന്ന സംഘം കടക്കാരനോട് മോശമായി പെരുമാറിയതെന്നും പൊലീസ് പറഞ്ഞു. കൂടുതൽ ലഹരിവസ്തുക്കൾ ഉണ്ടോ എന്ന സംശയത്തിൽ പൊലീസ് ഇവർ താമസിച്ചിരുന്ന റിസോർട്ടിൽ പരിശോധന നടത്തി.
എന്നാൽ ഇവിടെ നിന്നും ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.