ബെംഗ്ലൂരു: ബെറ്റ് വച്ച് മദ്യപിച്ച യുവാവിന് ജീവൻ നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സംഗതി സത്യമാണ്.
കർണാടകയിലെ കോലാറിലാണ് സംഭവം നടന്നത്. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്ക് കുഞ്ഞ് പിറന്നത്.
മുൽബാഗിൽ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാൽ 10,000 രൂപ തരാമെന്നായിരുന്നു സുഹൃത്തിൻ്റെ വാഗ്ദാനം.
വെങ്കിട റെഡ്ഡി, സുബ്രഹ്മണി,കാർത്തിക് മറ്റു മൂന്നുപേരും ചേർന്നാണ് ബെറ്റുവച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിൽ കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. വെങ്കിട റെഡ്ഡിയാണ് ബെറ്റ് വച്ചത്.
മദ്യപിക്കുന്നതിൽ താൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാർത്തിക് വെള്ളം തൊടാതെ കൃത്യം അഞ്ച് കുപ്പി മദ്യവും കുടിച്ചു തീർത്തു.
എന്നാൽ അളവിലധികം മദ്യം ശരീരത്തിൽ പ്രവേശിച്ചതോടെ കാർത്തിക്കിന്റെ ആരോഗ്യം വഷളായി കുഴഞ്ഞു വീണു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്ഷിക്കണമെന്ന് യുവാവ് യാചിക്കുകയായിരുന്നു. ഉടൻ തന്നെ മുൾബഗല്ലു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
എന്നാൽ കാർത്തിക്കിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കാതെ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു.
കൃത്യം ഒരുവർഷം മുൻപാണ് കാർത്തിക് വിവാഹിതനായത്. എട്ടുദിവസം മുൻപായിരുന്നു കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം. കാർത്തിക്കിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.