തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം പരിഹാരം കാണാതെ തുടരുന്നു. പമ്പിംഗ് നടത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ നൽകുന്ന വിവരം. നേരത്തെ നാലുമണിയോടെ ജലവിതരണം പൂർണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ പമ്പിംഗ് തുടങ്ങാൻ ഒരു മണിക്കൂർ എടുക്കുമെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെയുള്ള അധികൃതർ അറിയിച്ചത്.(Drinking water supply; The mayor said that pumping will still take time)
പൈപ്പ് ലൈനിൽ മറ്റ് ജോലികൾ പൂർത്തിയായി. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും വലിയ വാൽവ് ഘടിപ്പിക്കലും അവസാന ഘട്ടത്തിലാണെന്നും ഒരു മണിക്കൂറിനുള്ളിൽ പമ്പിംഗ് തുടങ്ങാനാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. വലിയ അനാസ്ഥയാണ് നാല് ദിവസമായി തലസ്ഥാനത്ത് നടന്നത്. തിരുവനന്തപുരത്തെ 44 വാർഡിലാണ് വെള്ളം ഇല്ലാതെ ദുരിതത്തിലായത്.
ഇപ്പോഴത്തെ ആവശ്യത്തിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകൾ ഓരോ ലോഡ് വെള്ളം വീതം വാർഡുകളിലെത്തിക്കുന്നുണ്ട്. എന്നാൽ പല വാർഡുകളിലും ടാങ്കർ എത്തിയില്ലെന്നും ആരോപണമുണ്ട്. രോഗികളും പ്രായമുള്ളവരുമാണ് ഏറെ വലയുന്നത്. ഇന്നു പുലർച്ചെ ഭാഗികമായി പമ്പിംഗ് തുടങ്ങിയെങ്കിലും വാൽവിൽ ലീക്ക് കണ്ടതോടെ നിറുത്തിവയ്ക്കുകയായിരുന്നു. പൈപ്പിടൽ ജോലിയും പൂർത്തിയായിട്ടില്ല. ഇന്ന് ഉച്ചയ്ക്കുമുമ്പ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ ഉറപ്പുനൽകിയിരുന്നത്.