മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ നീക്കവുമായി ഇടതുമുന്നണി. ജനകീയത കണക്കിലെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്നാണ് വിവരം.
ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചപ്പോൾ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചതായാണ് വിവരം. ആദിവാസി മേഖലയിൽ ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിൽ ഷിനാസ് സജീവമാണ്.
നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കൾ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് ശേഷം 3.30ന് എൽഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. നേതാക്കളുടെ ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
അതെ സമയം, നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി വി അൻവർ തയ്യാറെടുക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനമെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ വന്നതോടെയാണ് തനിച്ച് മത്സരിച്ച് ശക്തി തെളിയിക്കാൻ അൻവർ ഒരുങ്ങുകയാണ്.
നിലമ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് അൻവർ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മത്സരത്തിന് തയ്യാറാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ച അൻവർ, മത്സരത്തിന് സജ്ജമാകാൻ അണികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലമ്പൂരിൽ പ്രചാരണത്തിനായി എത്തേണ്ട നേതാക്കളുടെ പട്ടികയും അൻവർ ദേശീയ നേതൃത്വത്തിന് ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
നിലമ്പൂരിൽ തനിച്ച് മത്സരിച്ച് തന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ശക്തി തെളിയിക്കുകയാണ് അൻവർ ലക്ഷ്യമിടുന്നത്.