തിരുവനന്തപുരം: പൊതുവേ ചിരിക്കാൻ മടിയുള്ള ഡോ. മൻമോഹൻ സിംഗ് മിനിറ്റുകളോളം നിർത്താതെ പൊട്ടിച്ചിരിച്ചു പോയ സംഭവമുണ്ടായത് 2010ൽ പ്രധാനമന്ത്രിയായിരിക്കെയാണ്.
അദ്ദേഹത്തിന്റെ ചിരികണ്ട് ഓഫീസിലുള്ളവരും സ്റ്റാഫുകളുമെല്ലാം അമ്പരന്നു. ഈ ചിരിക്ക് കാരണം അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരുൾപ്പെട്ട സംഘം നൽകിയ മെമ്മോറാണ്ടം വായിച്ചതാണ്.
കേരളത്തിൽ 45 മീറ്റർ വീതിയിൽ ദേശീയപാതാ വികസനം നടപ്പാക്കാൻ കേന്ദ്രം തീരുമാനത്തിന് പിന്നാലെ വീതി 30 മീറ്റർ ആക്കി കുറയ്‌ക്കണമെന്നതായിരുന്നു സർവകക്ഷി സംഘത്തിന്റെ നിവേദനത്തിലെ ആവശ്യം.
ഈ നിവേദനം വാങ്ങി വായിച്ച മൻമോഹൻസിംഗ് പൊട്ടിച്ചിരിച്ചു. കാരണം, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്ററായിരുന്നു ദേശീയ പാതയുടെ വീതി. അവർ അങ്ങനെ പോകുമ്പോൾ 30 മീറ്റർ മതിയെന്നായിരുന്നു കേരളം തീരുമാനിച്ചത്.
മറ്റ് സംസ്ഥാനങ്ങൾ 60 മീറ്റർ പോരാ അതിലും വീതിയേറിയ ദേശീയപാത വേണമെന്ന് ആനവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേരളം 30 മീറ്ററിനായി വാശിപിടിച്ച് വിമാനം കയറി ഡൽഹിയിലെത്തിയത്.
ആ സമയത്ത് 45 മീറ്റർ വീതിയിൽ സ്ഥലമെടുക്കുന്നതിനെതിരെ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.
ദേശീയപാതയോരത്തെ കടക്കാരും വീട്ടുകാരുമെല്ലാം സ്ഥലമെടുപ്പിനെതിരേ രംഗത്തെത്തിയതോടെ സർക്കാർ സർവകക്ഷി യോഗം വിളിക്കുകയായിരുന്നു.
ദേശീയ പാതയ്ക്കായുള്ള സ്ഥലമെടുപ്പ് താൽക്കാലികമായി നിർത്തി വയ്ക്കാൻ തിരുവനന്തപുരത്ത് ചേർന്ന സർവ്വ കക്ഷി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
പ്രശ്‌നപരിഹാരത്തിനായി സർവകക്ഷി സംഘം പ്രധാമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകാനും തീരുമാനിച്ചു. അങ്ങനെയാണ് വി.എസും ഉമ്മൻചാണ്ടിയുമടങ്ങിയ സംഘം എത്തിയത്.
എന്നാൽ പിന്നീട് കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം നിരസിച്ചു. ദേശീയപാതയുടെ വീതി 45 മീറ്ററിൽ കുറയ്ക്കാൻ പറ്റില്ലെന്ന് കേന്ദ്രസർക്കാർ കട്ടായം പറഞ്ഞു. ഇക്കാര്യത്തിലെ അന്തിമ നിലപാടാണിതെന്നും അറിയിച്ചു.
കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദേശീയപാതയുടെ വീതി 30 മീറ്റർ മതിയെന്ന് നേരത്തെ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെതാണ് കേന്ദ്രം തള്ളിയത്.
നിലവിൽ കേരളം മുഴുവൻ ആറുവരിയായി ദേശീയപാത വികസിപ്പിക്കുകയാണ്. സ്ഥലമേറ്റെടുത്ത് നൽകാൻ 6000 കോടി രൂപ കേരളം ചെലവിട്ടിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിൻറെ 25 ശതമാനം കേരളമാണ് നൽകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പണം നൽകുന്നത്.