ദൂരദർശൻ്റെ കൊൽക്കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിൻഹ വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണ സംഭവത്തിൽ പ്രതികരണവുമായി അവതാരകതന്നെ രംഗത്ത്.വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിരുന്നു. കടുത്ത ചൂട് മൂലവും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താൻ ബോധരഹിതയായതെന്ന് സിൻഹ പറഞ്ഞു. കൂളിംഗ് സിസ്റ്റത്തിലെ ചില തകരാർ കാരണം സ്റ്റുഡിയോയ്ക്കുള്ളിൽ കടുത്ത ചൂടായിരുന്നുവെന്നും അവതാരക പറഞ്ഞു. സംഭവത്തിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ലോപമുദ്ര ഇക്കാര്യം വിശദീകരിച്ചത്.
അവരുടെ വാക്കുകൾ;
“ഞാൻ ഒരിക്കലും ഒരു വാട്ടർ ബോട്ടിൽ എൻ്റെ കൈയിൽ കരുതിയിരുന്നില്ല. അത് പതിനഞ്ച് മിനിറ്റോ അരമണിക്കൂർ പ്രക്ഷേപണമോ ആകട്ടെ, എൻ്റെ 21 വർഷത്തെ കരിയറിൽ സംപ്രേക്ഷണത്തിനിടെ വെള്ളം കുടിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, 15 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് തൊണ്ട വരണ്ടതായി തോന്നി. എൻ്റെ മുഖമല്ലാതെ വിഷ്വലുകൾ കാണിക്കുമ്പോൾ, ഞാൻ ഫ്ലോർ മാനേജരോട് ഒരു കുപ്പി വെള്ളം ചോദിച്ചു,” സാധാരണ ബൈറ്റുകളില്ലാത്ത സമയത്ത് കുറച്ച് വെള്ളം കുടിക്കാൻ അവസരം ലഭിച്ചില്ലെന്നും സിൻഹ പറയുന്നു. “അവസാനം ബുള്ളറ്റിനിൽ ഒരു ബൈറ്റ് വന്നപ്പോൾ കുറച്ച് വെള്ളം കുടിക്കുകയായിരുന്നു. വെള്ളം കുടിച്ചു കൊണ്ട് വാർത്ത വായന തുടർന്നെങ്കിലും വായനയ്ക്കിടെ ബോധരഹിതയാവുകയായിരുന്നു. “ഒരു ഹീറ്റ് വേവ് സ്റ്റോറി വായിക്കുമ്പോൾ, തൻ്റെ സംസാരം മങ്ങാൻ തുടങ്ങി. ഞാൻ എൻ്റെ അവതരണം പൂർത്തിയാക്കാൻ ശ്രമിച്ചു. ടെലിപ്രോംപ്റ്റർ കാണാനില്ലായിരുന്നു, ഭാഗ്യവശാൽ, 30 മുതൽ 40 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ടെലിവിഷനിൽ പ്ലേ ചെയ്യുന്നതിനിടയിലാണ് അത് സംഭവിച്ചത്, ഞാൻ എൻ്റെ കസേരയിൽ വീണു”. അവർ പറയുന്നു.