വൃത്തിഹീനമായ രീതിയിലാണ് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഫാസ്റ്റ് ഫുഡ് നിർമ്മിക്കുന്ന ഫാക്ടറിയിൽ ഉദ്യോഗസ്ഥർ ഞായറാഴ്ച നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫ്രിഡ്ജിൽ നിന്ന് നായയുടെ തല കണ്ടെത്തി. കൂടാതെ, അരിഞ്ഞുവെച്ച നിലയിലുള്ള മാംസവും, ക്രഷർ മെഷീനും പാചക എണ്ണയും കണ്ടെത്തിയിട്ടുണ്ട്.
മൊഹാലിയിലെ മട്ടൗറിൽ ചെറുകിട കച്ചവടക്കാർക്ക് മോമോസ് വിതരണം ചെയ്യുന്ന ഫാക്ടറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനക്കിടെയാണ് നായയുടെ തല കണ്ടെത്തിയത്. പരിശോധനക്കു പിന്നാലെ ഇവർ ഒളിവിൽ പോയതായാണ് വിവരം.
നായയുടെ തല പരിശോധനക്കായി വെറ്ററിനറി വകുപ്പിന് അയച്ചിട്ടുണ്ട്. നായയുടെ ജഡം പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. നായ മാംസം മോമോസിലും സ്പ്രിങ് റോളിലും ഉപയോഗിച്ചതാണോ ഫാക്ടറി ജീവനക്കാർ ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന ഫാക്ടറിയെ കുറിച്ച് മുമ്പും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. സമീപത്തായി ബേക്കറി ഷോപ് നടത്തുന്നയാളാണ് ഫാക്ടറിയുടമ.
ഈ ഫാക്ടറിയിൽ നിന്നാണ് ചണ്ഡീഗഡ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിൽ മോമോസ്, സ്പ്രിങ് റോൾസ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്നത്.
നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് മുനിസിപ്പൽ സംഘം സിഡൻഷ്യൽ വീട്ടിൽ പ്രവർത്തിക്കുന്ന മോമോസ്, സ്പ്രിംഗ് റോൾ ഫാക്ടറിയിൽ റെയ്ഡ് നടത്തിയത്. തൊഴിലാളികൾ മലിനജലവും ചീഞ്ഞ പച്ചക്കറികളും ഉപയോഗിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.