തിരുവനന്തപുരം : നിയമപരമായ പ്രതിരോധം തീർക്കാൻ എല്ലാ വഴികളും തുറന്ന് റുവൈസ്. പി.ജി.ഡോക്ടർ ഷഹനയുടെ മരണത്തിൽ റിമാൻഡിലുള്ള പ്രതി റുവൈസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നാളത്തെ അവധിയ്ക്ക് ശേഷം കോടതി തുറക്കുന്ന തിങ്കളാഴ്ച കേസ് പരിഗണിക്കും. പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചതിനാൽ പോലീസ് ഉടൻ എതിർപ്പ് അറിയിച്ച് കൊണ്ടുള്ള അപേക്ഷ നൽകും. തിങ്കളാഴ്ച്ച തന്നെ സമർപ്പിക്കാനാണ് നീക്കം. ജാമ്യം കൊടുത്താൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പൊലീസ് കോടതിയെ അറിയിക്കും. കൂടാതെ റുവൈസിനെ കസ്റ്റഡിയിൽ വേണമെന്നും ആവിശ്യപ്പെടും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.
ഷഹനയുടെ മരണത്തിൽ പ്രതി ചേർത്ത റുവൈസിന്റെ പിതാവിനെ ഇത് വരെ പിടികൂടിയിട്ടില്ല.ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസ് കണ്ടെത്തിയെന്നാണ് വിവരം.ഇയാളഎ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ആത്മഹത്യാ പ്രേരണാ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരം എന്നിവ കേസുകളിൽ പ്രതിയാണ് റുവൈസിന്റെ പിതാവ്. നിലവിൽ റുവൈസിന്റെ വസതിയിൽ ആരും ഇല്ല. പ്രതിയുടെ അടുത്ത ബന്ധുക്കളും ഒളിവിൽ തുടരുകയാണ്.