തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധനയ്‌ക്ക് സീനിയർ സിവിൽ പൊലീസ് ഓഫീസർ മുതലുള്ളവർക്ക് അധികാരം നൽകണമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഗ്രേഡ് എസ്‌ഐമാർ വാഹന പരിശോധന നടത്തി പിഴ ഈടാക്കുന്നത് ആഭ്യന്തര വകുപ്പ് നേരത്തെ തടഞ്ഞിരുന്നു.
1988-ലെ മോട്ടോർ വാഹന നിയമപ്രകാരം വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ സബ് ഇൻസ്‌പെക്ടർ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്കാണ് അധികാരമുള്ളത്. എന്നാൽ ഗ്രേഡ് എസ്‌ഐമാർ ആയിരുന്നു സംസ്ഥാനത്ത് വാഹന പരിശോധന നടത്തിയിരുന്നത്. സ്ഥാനക്കയറ്റം വഴി എസ്‌ഐ സ്ഥാനത്തെത്തിയവർക്ക് വാഹന പരിശോധന നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് ആഭ്യന്തര വകുപ്പിന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗ്രേഡ് എസ്‌ഐമാർ വാഹന പരിശോധന നടത്തി പിഴ ഈടാക്കരുതെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
ഈ സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി പൊലീസ് മേധാവി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. പൊലീസ് മുതുള്ള ഉദ്യോഗസ്ഥർക്ക് വാഹന പരിശോധനയ്‌ക്ക് അധികാരം നൽകണമെന്നാണ് ഡിജിപിയുടെ ആവശ്യം. ഓരോ പൊലീസ് സ്റ്റേഷനുകൾക്കും വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ ടാർഗറ്റും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പൊലീസ് അടക്കമുള്ളവർ ഇനി വാഹന പരിശോധനയ്‌ക്ക് നിരത്തുകളിലേയ്‌ക്കിറങ്ങും.