തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാതെ കിടക്കുന്ന 520 കിലോ സ്വർണം ബാങ്കിന്റെ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നതിനു പിന്നാലെ, പാത്രങ്ങളും ലേലം ചെയ്ത് വിൽക്കുന്നതിനായി കണക്കെടുപ്പ് തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്, ചെമ്പു പാത്രങ്ങളുമാണ് ലേലം ചെയ്തു വിൽപ്പന നടത്തുന്നത്.
നിത്യോപയോഗമില്ലാത്ത പാത്രങ്ങളാണ് ഇപ്പോൾ ലേലം ചെയ്യുന്നത്. ഇവ ലേലം ചെയ്യാൻ ഹൈക്കോടതി മുൻബോർഡുകളുടെ കാലത്തു തന്നെ ഇതിനു അനുമതി നൽകിയിരുന്നു. ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ആണ് കണക്കെടുപ്പ് നടക്കുന്നത്. രണ്ടു മാസത്തിനകം ലേലവും വിൽപ്പനയും പൂർത്തിയാക്കാനാണ് നീക്കം.
ഓട്, ചെമ്പ്, പിത്തള തുടങ്ങിയവ തരംതിരിച്ച് വിലനിശ്ചയിക്കാനാണ് പദ്ധതി. വിലനിർണയിച്ചശേഷം വിവിധഭാഷകളിലെ പത്രങ്ങളിൽ ലേലനടപടികൾ പരസ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ഭക്തർ കാണിക്കയായും മറ്റും നൽകുന്ന ഓട്ടുപാത്രങ്ങൾ, പൂജ പത്രങ്ങൾ തുടങ്ങിയവ ഉപയോഗമില്ലാതെ നശിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത് വിൽപ്പന നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന ടൺകണക്കിന് വിളക്കുകളും പാത്രങ്ങളും ബോർഡിനു കീഴിലുള്ള 1250 ക്ഷേത്രങ്ങളിലായി ഉപയോഗമില്ലാതെ കിടക്കുന്നുണ്ട്.
നിത്യപൂജകൾക്കോ ഉത്സവം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കോ ഉപയോഗിക്കാറില്ലാത്ത 520 കിലോ സ്വർണമാണ് എസ്ബിഐയിലേക്ക് നിക്ഷേപപദ്ധതിയിലേക്ക് മാറ്റുന്നത്. മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കമ്പനി പ്രതിനിധികൾ, ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗം, ദേവസ്വം കമ്മിഷണർ, മറ്റ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.
ഏപ്രിൽ ആദ്യം തന്നെ വലിയശാല സ്ട്രോങ്റൂമിലെത്തിച്ച ശേഷം സ്വർണം ബാങ്കിന് കൈമാറുന്ന അന്തിമ നടപടികളിലേക്കു ദേവസ്വം കടക്കും. സ്വർണ നിക്ഷേപ പദ്ധതിയിൽ ഒരു വർഷം എട്ടുകോടി രൂപയെങ്കിലും വരുമാനമുണ്ടാകുമെന്നാണ് ദേവസ്വം ബോർഡിൻറെ പ്രതീക്ഷ.