തിരുവനന്തപുരം: കെട്ടിട നിർമാണ സൈറ്റുകളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പ് മിന്നൽ പരിശോധന നടത്തി. മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. നിർമാണ മേഖലയിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിസംസ്ഥാനത്തെ 60 കെട്ടിട നിർമാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. റീജിയണൽ ജോയിന്റ് ലേബർ കമീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1819 തൊഴിലാളികൾ ജോലി ചെയ്യുന്നതാണ് കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കമീഷണർ അറിയിച്ചു.
ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമം,ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, കരാർ തൊഴിലാളി നിയമം ഇതര സംസ്ഥാന തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിലാളികളുടെ സുരക്ഷാ, താമസസൗകര്യങ്ങളും സൺസ്ട്രോക്ക് എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു.









