ഡൽഹി: പുലർച്ചെയുണ്ടായ ഭൂചലനത്തിൻറെ നടുക്കത്തിലാണ് ഡൽഹി നിവാസികൾ. ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധർ അറിയിച്ചു. ഇവിടെയുള്ള ദുർഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്ക വേണ്ടെന്നും വിദഗ്ധർ പറഞ്ഞു.
ഇന്ന് പുലർച്ചെ നടന്ന ഭൂചലനത്തിൻറെ നടുക്കത്തിലാണ് നഗരവാസികൾ ഇപ്പോഴും. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികൾ പറയുന്നത്. ഡൽഹിയിൽ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്സിൽ കൂട്ടിച്ചേർത്തു.
ഭൂചലനത്തിൻറെ ആഴം 5 കിലോമീറ്റർ മാത്രമായിരുന്നു. ഭൂചലനത്തെ തുടർന്ന് ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.