ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷമാണ് ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ വന്നത്. (Delhi High Court stays CM Arvind Kejriwal’s bail until ED hearing)
ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലായിരുന്നു ജാമ്യം അനുവദിച്ചത്. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇഡിയുടെ ഹർജിയിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കും.
ഹർജി പരിഗണിക്കുന്നത് വരെയാണ് ജാമ്യം സ്റ്റേ ചെയ്തത്. അറസ്റ്റിലായി മൂന്നു മാസം തികയുമ്പോഴാണ് കെജ്‌രിവാള്‍ ജയിലില്‍ നിന്നും പുറത്തു വരാനിരുന്നത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുകേസില്‍ മാര്‍ച്ച് 21 നാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്.
Read More: പച്ച മത്തിക്ക് പിന്നാലെ ഉണക്ക മത്തിയുടെ വിലയും ഉയരുന്നു; ഇനി എന്തുകൂട്ടി ചോറുണ്ണുമെന്ന് മലയാളികൾ