പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക് അനുവദിക്കുന്ന നഷ്‌ടപരിഹാര പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി.
ഇത്തരം ദുരുപയോഗങ്ങൾ തടയുന്നതിനായി വ്യക്തമായ മാർഗരേഖകളും കോടതി പുറപ്പെടുവിച്ചു.
ലൈംഗിക പീഡനക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ ഇരയ്ക്ക് ഇടക്കാല നഷ്‌ടപരിഹാരം അനുവദിക്കുന്നതാണ് നിലവിലെ സംവിധാനം.
എന്നാൽ ചില കേസുകളിൽ, പിന്നീട് ഇര മൊഴിയിൽ നിന്ന് പിന്മാറുകയോ, പ്രതിയുമായി സമവായത്തിലെത്തുകയോ ചെയ്ത് കേസ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഇതേസമയം, ഇതിനകം കൈപ്പറ്റിയ ഇടക്കാല നഷ്‌ടപരിഹാരം തിരികെ നൽകാതെ പോകുന്ന പ്രവണതയും നിലനിൽക്കുന്നു.
നിലവിൽ ഈ തുക തിരിച്ചുപിടിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് പ്രത്യേക സംവിധാനമില്ല.
ഇത് ഇരകൾക്ക് സഹായം നൽകാനായി രൂപകൽപ്പന ചെയ്ത പദ്ധതിയുടെ വിശ്വാസ്യതയും ദീർഘകാല സുസ്ഥിരതയും ദുർബലപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ നിരീക്ഷിച്ചു.
ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖകൾ
ഇരയിൽ നിന്ന് നഷ്‌ടപരിഹാരം തിരിച്ചുപിടിക്കാൻ ലീഗൽ സർവീസസ് അതോറിറ്റി നടപടിയെടുക്കണം.
ഇതിനായി വിചാരണക്കോടതിയുടെ വിധിപകർപ്പ് ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറണം.
ഇര കൂറുമാറുകയോ കേസ് പിൻവലിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, നഷ്‌ടപരിഹാരം ഇതിനകം വാങ്ങിയിട്ടുണ്ടോയെന്ന് കോടതിയെ അറിയിക്കണം.
ഇരകളുടെ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ പദ്ധതികൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുതാര്യവും ഉത്തരവാദിത്തപരവുമായ സംവിധാനമാണ് അനിവാര്യമെന്ന് കോടതി വ്യക്തമാക്കി.
English Summary
The Delhi High Court has observed misuse of the compensation scheme meant for sexual assault victims and issued guidelines to prevent it. The court noted that some victims withdraw cases or reach settlements after receiving interim compensation without returning the amount, undermining the scheme’s credibility. It directed Legal Services Authorities to take steps to recover compensation in such cases.
delhi-high-court-guidelines-sexual-assault-compensation-misuse
Delhi High Court, Sexual Assault Cases, Victim Compensation, Legal Services Authority, Judicial Guidelines, Indian Judiciary









