കൽപ്പറ്റ: കടബാധ്യതയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.
വയനാട് കേണിച്ചിറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേളമംഗലം സ്വദേശിയായ ജില്‍സണാണ് ഭാര്യ ലിഷയെ കൊലപ്പെടുത്തിയത്.
ആത്മഹത്യക്ക് ശ്രമിച്ച ജില്‍സണെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററായിരുന്ന ജില്‍സണ് സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് കടബാധ്യത ഉണ്ടായിരുന്നു.
ഒപ്പം ഭാര്യക്ക് ഉണ്ടായിരുന്ന അസുഖങ്ങളിലും ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു.
ഇതാണ് ഭാര്യയെ കൊലപ്പെടുത്തി മം ജീവനൊടുക്കാൻ ശ്രമിച്ചതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ലിഷയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിലും വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം. ലിഷയെ ശ്വാസം മുട്ടിച്ച് ജില്‍സണ്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ജില്‍സണ്‍ തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടിയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കീടനാശിനി കുടിച്ച് കൈ ഞരമ്പ് മുറിച്ച നിലയിലാണ് രാവിലെ അയല്‍ക്കാർ ജില്‍സണെ കണ്ടെത്തിയത്.
വീട്ടിലെ മറ്റൊരു മുറിയില്‍ ഇവരുടെ രണ്ട് കുട്ടികള്‍ കിടക്കുന്നുണ്ടായിരുന്നുവെങ്കിലും രാവിലെ അയല്‍ക്കാർ വിളിച്ച് ഉണർത്തിയപ്പോള്‍ മാത്രമാണ് കുട്ടികള്‍ കാര്യം അറിഞ്ഞത്.
കേണിച്ചിറ, ബത്തേരി, കമ്പക്കാട് പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
–