ഡൽഹി: കോവിഡ് മഹാമാരിക്കുശേഷം മനുഷ്യൻറെ ആയുർദൈർഘ്യത്തിൽ കുത്തനെ ഇടിവ് സംഭവിച്ചതായി പഠനം. 2019 മുതൽ 2021 വരെയുള്ള രണ്ട് വർഷത്തിനിടെ ആഗോളതലത്തിൽ മനുഷ്യായുസ്സിന് 1.6 വർഷത്തിൻറെ കുറവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ മുൻ വർഷങ്ങളിലെ നേട്ടങ്ങളെയും വളർച്ചകളെയും പിന്തള്ളിയാണ് കോവിഡിനുശേഷമുള്ള മനുഷ്യായുസ്സിന്റെ ഇടിവ്. ദി ലാൻസെറ്റ് ജേണലാണ് ഗവേഷണം നടത്തിയത്. ഇതാദ്യമായാണ് കോവിഡിനുശേഷമുള്ള രണ്ട് വർഷത്തെ ജനസംഖ്യാ കണക്കുകൾ പൂർണ്ണമായി വിലയിരുത്തി പഠനം നടത്തുന്നത്.
കോവിഡിന്റെ സമയത്ത് ആഗോളതലത്തിൽ 84 ശതമാനം മനുഷ്യായുസ്സിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. മെക്സിക്കോ, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ ആയുസ്സിൽ ആണ് ഭയാനകമായ വിധത്തിൽ ഇടിവ് സംഭവിച്ചത്. 2020നും 2021നുമിടയിൽ 18 വയസിനു മുകളിലുള്ളവരുടെ മരണനിരക്ക് വർധിച്ചതായും പഠനം വ്യക്തമാക്കുന്നു.
2020-21 വർഷങ്ങളിൽ 13.1 കോടി ജനങ്ങളാണ് വിവിധ കാരണങ്ങളെതുടർന്ന് മരിച്ചത്. ഇതിൽ 1.6 കോടി ആളുകൾ നേരിട്ട് കോവിഡ് ബാധിച്ചോ കോവിഡ് ബാധമൂലമുണ്ടായ സാമൂഹിക, സാമ്പത്തിക മാറ്റം മൂലമോ ആണ് മരിച്ചതെന്ന് പഠനം കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മഹാരാഷ്ട്രയിലെ മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച അഞ്ച് മാധ്യമപ്രവർത്തകരാണ് കോവിഡിൻറെ പാർശ്വഫലങ്ങളെത്തുടർന്ന് മരിച്ചത്. കോവിഡിനു ശേഷമുള്ള ജീവിതശൈലിയും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചത്.
ലോകത്തെ ആരോഗ്യ സംവിധാനങ്ങൾ, സമ്പദ് വ്യവസ്ഥ തുടങ്ങിയവ ആയുർദൈർഘ്യത്തെ സ്വാധീനിക്കുന്നതായും ഗവേഷകർ വ്യക്തമാക്കി. ആരോഗ്യമേഖലയിൽ വന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് മനസിലാക്കുന്നതിനും ഭാവിയിൽ തീരുമാനമെടുക്കുന്നതിനും പഠനം പ്രയോജനപ്പെടുമെന്നും ഗവേഷകർ പറഞ്ഞു.