തൃശൂർ: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുകാന്തിനെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. പ്രതി സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലായിരുന്നു എന്നാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 24നാണ് വിമാനത്താവളത്തിൽ നിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോവുകയായിരുന്നു.