വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ
രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാറുണ്ട്. എന്നാൽ മാരകമായ ജീവനെ ബാധിക്കുന്ന ഒരു ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ് എന്നത്. പേര് പോലെ തന്നെ ഒരു അതി ഭീകരൻ ബാക്ടീരിയയാണ് ഇത്. മാംസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ മൂലം ഈ വർഷം മാത്രം ഫ്‌ളോറിഡയിൽ മരണമടഞ്ഞത് നാല് പേരാണ്. ആകെ 11 പേർക്ക് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.
ചൂടുള്ള കടൽവെളളത്തിലാണ് ഇത്തരത്തിലുള്ള ബാക്ടീരിയ കാണപ്പെടുന്നത്. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന അണുബാധയാണ് ജീവന് തന്നെ ഭീഷണി ആയി മാറുന്നത്. വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ കടൽവെള്ളം മുറിവിൽ പ്രവേശിക്കുന്നതിലൂടെയോ ബാക്ടീരിയ ശരീരത്തിൽ കടക്കുമെന്നാണ് റിപ്പോർട്ട്. ചികിത്സിച്ചില്ലെങ്കിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ മാരകമായി മാറിയേക്കാം. ശരീരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധയുടെ ലക്ഷണങ്ങൾ കാണാനാകും.
പനി, തണുപ്പ്,ചർമ്മത്തിലെ ചുവപ്പ്, പെട്ടെന്ന് വീർക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന തടിപ്പുകൾ, ചർമ്മത്തിൽ ദ്രാവകം നിറഞ്ഞ കുമിളകൾ, ഓക്കാനം, ഛർദ്ദി, അതിസാരം, തലകറക്കം, ബോധക്ഷയം അല്ലെങ്കിൽ രക്തസമ്മർദ്ദം കുറയുന്ന ലക്ഷണങ്ങൾ, ആശയക്കുഴപ്പം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ് ഇവയൊക്കെ ലക്ഷണങ്ങളാണ്. വളരെ അപൂർവമായി മാത്രം കാണുന്ന ഒരുതരം അണുബാധയാണ് വിബ്രിയോ വൾനിഫിക്കസ് എന്നു പറയുന്നത്. എങ്കിലും അമേരിക്കയിൽ വർഷംതോറും ഏകദേശം 100 മുതൽ 200 വരെ കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്.
മനുഷ്യശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണം; മാംസം ഭക്ഷിക്കുന്ന അതീവ അപകടകാരിയായ ബാക്ടീരിയ ജപ്പാനിലും പടരുന്നു
ജപ്പാനിൽ ”മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ” മൂലമുണ്ടാകുന്ന രോഗം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. ശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊല്ലാൻ ബാക്ടീരിയയ്ക്ക് കഴിയും. രാജ്യം കൊവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഇത് വ്യാപകമാകുന്നത്. 50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻഐഐഡി) ഈ വർഷം ജൂൺ 2 വരെ 977 സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 941 കേസുകളേക്കാൾ കൂടുതലാണ്. ജപ്പാനിൽ ഈ വർഷം 2,500 കേസുകൾ വരെ ഉയർന്നേക്കാം എന്നാണു ഗവേഷകരുടെ അഭിപ്രായം.
ഉയർന്ന മരണനിരക്ക് ഉള്ള ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് അണുബാധയുടെ ഗുരുതരമായ സങ്കീർണതയാണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം. STSS ൻ്റെ ആദ്യ ലക്ഷണങ്ങളിൽ പലപ്പോഴും പനിയും വിറയലും, പേശി വേദന, ഓക്കാനം, ഛർദ്ദി എന്നിവ യാണ്ഉണ്ടാകുന്നത്.
ആദ്യത്തെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, ഏകദേശം 24 മുതൽ 48 മണിക്കൂറിനുള്ളിൽ കുറഞ്ഞ രക്തസമ്മർദ്ദം ശരീരം പ്രകടിപ്പിച്ചുതുടങ്ങും. ഇതോടെ രോഗം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. ഹൈപ്പോടെൻഷൻ (കുറഞ്ഞ രക്തസമ്മർദ്ദം), അവയവങ്ങളുടെ പരാജയം, ടാക്കിക്കാർഡിയ (സാധാരണ ഹൃദയമിടിപ്പിനേക്കാൾ വേഗത്തിൽ), ടാക്കിപ്നിയ (ദ്രുത ശ്വസനം) തുടങ്ങിയ ലക്ഷണങ്ങൾ രോഗിയിൽ കണ്ടുതുടങ്ങുന്നു.
”മരണങ്ങളിൽ ഭൂരിഭാഗവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു. ഒരു രോഗി രാവിലെ കാലിൽ നീർവീക്കം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യും,”
ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗങ്ങളുടെ പ്രൊഫസർ കെൻ കികുച്ചി പറയുന്നു.
ENGLISH SUMMARY:
Deadly Flesh-Eating Bacteria Claims Lives in Florida, Vibrio vulnificus, a highly dangerous flesh-eating bacterium, can enter the human body and cause severe infections. Known for its deadly nature, this bacterium has already claimed the lives of four people in Florida this year alone.