തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തിയ മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. മ്ലാവ് വർഗത്തില്‍പ്പെടുന്ന സാമ്പാർ ഡിയറിനാണ് പേവിഷബാധ കണ്ടെത്തിയത്. ഞായറാഴ്ചയാണ് മ്ലാവ് ചത്തത്.
തിങ്കളാഴ്ച മൃഗശാലയിൽ വെച്ച് മ്ലാവിന്റെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. തുടർന്ന് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മൃഗശാലയിൽ വെച്ച് മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവൻ ജീവനക്കാർക്കും പോസ്റ്റ് എക്സ്പോഷർ ആന്‍റി റാബീസ് വാക്സിൻ നൽകാൻ ആണ് തീരുമാനം.
മ്ലാവ് കഴിഞ്ഞിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്‍റി റാബീസ് വാക്സിൻ നൽകുന്നതിന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ ടീം രൂപീകരിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
കൂടാതെ ബയോസെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയ്ക്കുള്ളിലെ തെരുവുനായകളെ പിടികൂടി മാറ്റിപാർപ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്‌ക്ക് കത്ത് നൽകും. അതേസമയം പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികൾ, മരപ്പട്ടികൾ തുടങ്ങിയ മൃഗങ്ങൾ വഴിയാകാം പേവിഷ ബാധയുണ്ടായതെന്നാണ് സംശയം.