കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്.
സുകാന്ത് ഒളിവിൽ പോയിട്ട് 2 മാസമായില്ലേ, എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ഹൈക്കോടതി ചോദിച്ചു. ആധുനിക കാലത്ത് ഒരു വ്യക്തിക്കെങ്ങിനെ ഇത്രയധികം കാലം ഒളിവിൽ കഴിയാനാകുമെന്നും കോടതി ചോദിച്ചു.
അതേസമയം സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും. പോലീസ് സുകാന്തിനെ സംരക്ഷിക്കുകയാണ് എന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ സുകാന്തിന്റെ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ നടപടി.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
രോഗവ്യാപനം ഇല്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി കളക്‌ടർ
യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ഇത് കൂടാതെ മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഈ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.
വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.