കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സ് മരിക്കുന്നതിന് മുമ്പ് എടുത്തതെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തുവിട്ട് പെണ്‍മക്കള്‍.
തനിക്ക് സ്വര്‍ഗത്തില്‍ പോയി യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണമെന്നുമാണ് പുറത്തു വന്ന വിഡിയോയിലുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ ക്രൈസ്തവ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കുണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
2022 ഫെബ്രുവരി 25ന് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് ലോറൻസിൻ്റെ പെണ്‍മക്കളായ സുജാതാ ബോബന്‍, ആശ ലോറന്‍സ് എന്നിവര്‍ അവകാശപ്പെട്ടത്.
”സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. സുജ പറയുന്നിടത്ത് തന്നെ അടക്കം ചെയ്യണം. അതിനു മാറ്റം വരുത്താന്‍ പാടില്ല. അത് എനിക്ക് നിര്‍ബന്ധമാണ്.” – എന്നാണ് വിഡിയോയിലുള്ള സംഭാഷണത്തിലുളത്. എന്നാല്‍ വിഡിയോ ദൃശ്യങ്ങളില്‍ എം.എം ലോറന്‍സിന്റെ മുഖം കാണിക്കുന്നില്ല.
ഫോണിലെ വിഡിയോ നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് മുന്‍പു ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്ന് മകൾ പറഞ്ഞു. എന്നാല്‍ ഇത് പിന്നീട് വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നും ഈ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതിയുടെ മുന്‍പത്തെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട് എന്നും സുജാത വ്യക്തമാക്കി.
2024 സെപ്റ്റംബര്‍ 21നാണ് എം.എം.ലോറന്‍സ് മരിച്ചത്. തുടര്‍ന്നാണ് ലോറൻസിൻ്റെ മകന്‍ എം.എല്‍.സജീവന്‍ പിതാവിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടു നല്‍കുകയാണെന്നും പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞത്.
ആ സമയത്ത്സു ജാതയും ഇതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ പിതാവ് മരിച്ച സാഹചര്യത്തില്‍ താന്‍ അത് വായിച്ചു നോക്കാതെയാണ് ഒപ്പു വച്ചതെന്ന് സുജാത പറയുന്നു.
എം.എം. ലോറന്‍സിനെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സ് ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതിനെതിരെ ഇവർ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് വിധി ശരിവയ്ക്കുകയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചെയ്തത്. ഇതിനെതിരെ ആശ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ പരമോന്നത കോടതിയും തയാറായില്ല.
എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത് എന്നും സുപ്രീം കോടതി പറഞ്ഞു. എം.എം. ലോറന്‍സ് മതാചാര പ്രകാരം തന്നെ സംസ്‌കരിക്കണമെന്ന് പറയുന്ന പുതിയ ‘തെളിവു’മായി പെണ്‍മക്കള്‍ രംഗത്തു വന്ന സാഹചര്യത്തില്‍ ഈ നിയമയുദ്ധം ഇനിയും ഏറെ നീണ്ടുപോയേക്കാം.