കോഴിക്കോട്: ഇറച്ചിക്ക് വേണ്ടി പക്ഷികളുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി നൂലിൽ കോർത്ത് വേട്ടയാടൽ. കോഴിക്കോട് കൊടിയത്തൂരിലാണ് ക്രൂര സംഭവം നടന്നത്. വേട്ടയാടൽ സംഘത്തിൽ ഉൾപ്പെട്ട 3 പേരെ നാട്ടുകാർ പിടികൂടിയെങ്കിലും സംരക്ഷിത വിഭാഗത്തിൽപ്പെട്ട പക്ഷികളല്ലാത്തതിനാൽ നിയമനടപടിക്ക് വകുപ്പില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
ഒറ്റപ്പെട്ട് നിൽക്കുന്ന പക്ഷിയെ ആദ്യം പിടികൂടും. പിന്നീട് അവയുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി ചരടിൽ കോർത്ത് കെട്ടിയിടും. അടുത്ത് കെണിയും വെക്കും. പ്രാണവേദന കൊണ്ട് പിടയുന്ന പക്ഷിയുടെ വേദന കണ്ട് ഓടിയെത്തുന്ന മറ്റ് പക്ഷികൾ കെണിയിൽ വീഴും. ഇതാണ് ഈ ക്രൂര സംഘത്തിന്റെ രീതി പ്രാവുകൾ, കൊക്കുകൾ, മറ്റ് കിളികൾ കിട്ടുന്നതിനെയെല്ലാം ഇറച്ചിയാക്കും.
വേട്ടയാടൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വേട്ടസംഘത്തിലെ 3 പേർ പിടിയിലായത്. ആക്രിക്കച്ചവടം നടത്തുന്ന തമിഴ്നാട്ടുകാരായ ഇവരുടെ കൈവശം പിടികൂടിയ പ്രാവുകളും ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷികളെ പിടികൂടാൻ ഉപയോഗിച്ച വലയും മറ്റുപകരണങ്ങളും ഉപയോഗ ശൂന്യമാക്കി.