തിരുവനന്തപുരം∙വമ്പന്‍മാരെ വാഴിച്ചും വീഴ്ത്തിയും രാഷ്ട്രീയ നിലപാടില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രകടമാക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. രാഷ്ട്രീയത്തിലുപരി വ്യക്തിപ്രഭാവത്തില്‍ വോട്ടര്‍മാര്‍ മാറിചിന്തിക്കാറുണ്ടോ എന്നു പോലും തോന്നിയ തിരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുണ്ട് തിരുവനന്തപുരം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്, നിയമസഭ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ ഉൾപ്പടെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് ഇടത്- വലത് മുന്നണികളെ ഒരു പോലെ സ്നേഹിച്ച ചരിത്രമാണ് പറയാനുള്ളത്. സിറ്റിങ് എംപിയായി വിശ്വപൗരൻ ശശി തരൂർ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി നാലാം തവണയും രംഗത്തിറങ്ങുമ്പോൾ മുൻ തിരുവനന്തപുരം എംപിയായിരുന്ന പന്ന്യൻ രവീന്ദ്രനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിലെന്നതിനാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇറക്കി അട്ടിമറി ശ്രമത്തിനാണ് ബിജെപി നീക്കം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതിന്‍റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്.
കേന്ദ്രത്തിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വലിയ വർധനയുണ്ടാക്കിയ പാർട്ടി ബിജെപി മാത്രമാണ്. അതു കൊണ്ടു തന്നെ ഇക്കുറി വലിയ പ്രതീക്ഷയിലാണ് ബി ജെ പി.
നായർ, ബ്രാഹ്മണ സമുദായങ്ങൾക്ക് നഗരമേഖലയിലുള്ള സ്വാധീനവും ബിജെപി കേന്ദ്ര നേതാക്കളോട് ആഭിമുഖ്യമുള്ള വിഭാഗങ്ങളും ബിജെപി അനുഭാവ സമുദായ സംഘടനകളുമെല്ലാം ബിജെപി വോട്ട് ബാങ്ക് ഉയർത്തുന്നുണ്ട്. ഇതൊടൊപ്പം ലാറ്റിൻ, സി.എസ്.ഐ, പെന്തക്കോസ് സഭകൾ കൂടി ബി.ജെ.പിയോട് മൃദുസമീപനം കാണിക്കുന്നുണ്ട്. അത് വോട്ട് ആക്കി മാറ്റാൻ സാധിച്ചാൽ രാജീവ് ചന്ദ്രശേഖരന് സാധ്യത കൂടും. ഹൈന്ദവ വോട്ടുകളും സമുദായ സംഘടനകളുടെ പിന്തുണയുമാണ് പാർട്ടിയുടെ മണ്ഡലത്തിലെ ശക്തി. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി ചേരുമ്പോൾ ജയം ഉറപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം ഇതു വരെ തടഞ്ഞിരുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി. നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
1998 ൽ കേരള വർമരാജ മത്സരിക്കുമ്പോൾ ബിജെപിയുടെ വോട്ട് 94303 ആയിരുന്നു. 1999ൽ രാജഗോപാൽ മത്സരിച്ചപ്പോൾ വോട്ട് 158221 ആയി ഉയർന്നു. 2004 ൽ രാജഗോപാൽ വീണ്ടും മത്സരിച്ചപ്പോള്‍ വോട്ട് 228052 ആയി. 2009 ൽ പി.കെ.കൃഷ്ണദാസ് മത്സരിച്ചപ്പോഴാണ് വോട്ടു വിഹിതം കുറഞ്ഞത്– 84094 വോട്ട്. മണ്ഡലത്തില്‍ ശക്തിയുള്ള നീലലോഹിത ദാസൻ നാടാർ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ച് 84094 വോട്ട് നേടിയതും ശശി തരൂർ ആദ്യമായി മത്സരിക്കാനെത്തിയപ്പോഴുണ്ടായ ആവേശവുമെല്ലാം ബിജെപി വോട്ട് കുറച്ചു. 2014ൽ ഒ.രാജഗോപാൽ മത്സരിച്ചപ്പോൾ ലഭിച്ച വോട്ട് 282336. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ മത്സരിച്ചപ്പോൾ 316142 വോട്ടു ലഭിച്ചു.
വർഷത്തിനിടെ 94303 വോട്ടെന്നത് 316142 ആയി ഉയർന്നു. വോട്ടു വർധന 221839. രാജഗോപാലിനെയും കുമ്മനത്തെയും പോലുള്ള നേതാക്കൾ മത്സരിക്കാനിറങ്ങിയത് ബിജെപിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഇക്കാലയളവിലത്രയും സിപിഐയുടെയും കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയം.
രാഷ്ട്രീയ ജാഥകൾ അവസാനിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങുന്നയിടവും. രാഷ്ട്രീയ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ജില്ലയായതിനാൽ ജില്ലയിലെ രാഷ്ട്രീയ കാറ്റ് മറ്റു ജില്ലകളെയും സ്വാധീനിക്കും. ജില്ല പിടിച്ചവർ കേരളം ഭരിച്ചതാണ് ചരിത്രം. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരുടെ മുന്നിലാണ് സെക്രട്ടേറിയറ്റും നിയമസഭയും ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിനിൽക്കുന്നത്.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇതിൽ കോവളം മണ്ഡലം മാത്രമാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. ഇതാണ് എൽഡിഎഫിന്റെ പ്രതീക്ഷ. നേരത്തെ പ്രചാരണം തുടങ്ങിയതിലുള്ള മുൻതൂക്കവും മുന്നണി അവകാശപ്പെടുന്നു. 2009നു ശേഷം മുന്നണിക്ക് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല. പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച പന്ന്യൻ രവീന്ദ്രൻ മണ്ഡലം നിലനിർത്തി. 2009ലെ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി ആർ.രാമചന്ദ്രൻ നായരും 2014ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ബെനറ്റ് ഏബ്രഹാമും 2019ൽ സി.ദിവാകരനും പരാജയപ്പെട്ടു. 2014, 2019 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായി. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നതോടെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. തുടർഭരണം നൽകിയ ആത്മവിശ്വാസവുമുണ്ട്.
ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകളും ബിജെപി ജയിക്കരുതെന്ന് ചിന്തിച്ച എൽഡിഎഫിലെ ഒരു വിഭാഗത്തിന്റെ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തരൂരിനു ലഭിച്ചു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടിലും ന്യൂനപക്ഷ വോട്ടിലും യുവാക്കളുടെ പിന്തുണയിലുമാണ് പ്രതീക്ഷ. സാമുദായിക, സാമൂഹിക വിഭാഗങ്ങൾക്കു സ്വീകാര്യനാണെന്നത് കരുത്ത് വർധിപ്പിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ തുണച്ചത് തീരദേശ മേഖലയാണ്. അവിടെ സ്വീകാര്യതയ്ക്ക് കുറവില്ല. ശശി തരൂർ 2009ൽ മത്സരിക്കാനെത്തിയശേഷം കോൺഗ്രസ് വോട്ടുകൾ 3 ലക്ഷമോ അതിലധികമോ ആയി നിലനിന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോൾ തരൂരിനു ലഭിച്ചത് 3,26,725 വോട്ടുകൾ. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണവും തരൂരിന്റെ വ്യക്തി പ്രഭാവവും വോട്ട് ഉയർത്തി. മുൻപ് മത്സരിച്ച വി.എസ്. ശിവകുമാറിനേക്കാൾ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകൾ തരൂരിന് അധികമായി ലഭിച്ചു. 2014ൽ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോൾ വോട്ട് 2,97,806 ആയി. 2019ൽ ലഭിച്ച വോട്ട്
എൽഡിഎഫിൽനിന്ന് സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ പാര്‍ട്ടിക്ക് ആശ്വസിക്കാനുള്ള വകയില്ല. 2014ലും 2019ലും സിപിഐ മൂന്നാം സ്ഥാനത്തായി. 2014ൽ ബെനറ്റ് എബ്രഹാമിനെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പാർട്ടി അവതരിപ്പിച്ചത്. കോഴവാങ്ങി സ്ഥാനാർഥിത്വം നൽകിയതായി ആരോപണം ഉയർന്നു. മുതിർന്ന നേതാക്കളായ ആർ.രാമചന്ദ്രൻ നായരും വെഞ്ഞാറമൂട് ശശിയും പാർട്ടിക്ക് പുറത്തായി. സി.ദിവാകരനെതിരെ അച്ചടക്ക നടപടിയെടുത്തു.
2019ൽ സി.ദിവാകരനെ രംഗത്തിറക്കിയെങ്കിലും മൂന്നാം സ്ഥാനത്തായി. പാർട്ടിക്കുള്ളിലും ദിവാകരന് പിന്തുണ ലഭിച്ചില്ല. സിപിഐ മത്സരിക്കുന്ന തൃശൂരും തിരുവനന്തപുരത്തുമാണ് ബിജെപി സ്വാധീനം വർധിപ്പിക്കുന്നത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ അംഗത്വം വർധിച്ചതിൽ മുന്നിലാണ് ജില്ല. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. സിപിഎം പിന്തുണയാണ് വോട്ട് വിഹിതം നിശ്ചയിക്കുന്നത്.
സിപിഎം പിന്തുണ ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതി നേതൃത്വത്തിനുണ്ട്. എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ അവതരിപ്പിക്കാനും നേതൃത്വത്തിനു കഴിയുന്നില്ല. ക്രിസ്ത്യൻ വിഭാഗത്തെകൂടി ആകർഷിക്കാനാണ് ബെനറ്റ് എബ്രഹാമിനെ രംഗത്തിറക്കിയതെങ്കിലും മുൻ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറയുകയാണ് ചെയ്തത്. സൗമ്യമുഖവും തിരുവനന്തപുരത്തെ സ്ഥിരസാന്നിധ്യവുമായ പന്ന്യന്‍ രവീന്ദ്രനാണ് ഇടതുമുന്നണിക്കായി കളത്തിലിറങ്ങുന്നത്.
കണ്ണൂര്‍ കക്കാട്ട് സ്വദേശിയാണ് സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനെങ്കിലും കാലങ്ങളായി തിരുവനന്തപുരം നിവാസികള്‍ക്കൊപ്പമാണ് ജീവിതം. തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി കെ വാസുദേവന്‍നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2005 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പതിനാലാം ലോക്സഭയില്‍ എംപിയായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വി ഡി സതീശനോട് പരാജയപ്പെട്ടു. തുടര്‍ന്ന് തലസ്ഥാനം ആസ്ഥാനമാക്കിയാണ് പന്ന്യന്റെ പ്രവര്‍ത്തനം. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സദാസമയവും പ്രവര്‍ത്തനസജ്ജനായി കാണാം പന്ന്യനെ. പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ സാധാരണക്കാര്‍ക്കിടയിലുള്ള സ്വീകാര്യത കൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ പന്ന്യനെ തേടി സ്ഥാനാര്‍ഥിത്വം എത്താന്‍ കാരണം. തലസ്ഥാനത്തെ കലാ-സാംസ്‌കാരിക-കായിക പരിപാടികളിലെ സജീവ സാന്നിധ്യം കൂടിയാണ് പന്ന്യന്‍. മുന്നണി വോട്ടുകള്‍ക്കൊപ്പം വ്യക്തിപ്രഭാവം കൂടി കണക്കിലെടുത്താല്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്.