മുംബൈ: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിയും മുമ്പേ ‘അടൽ സേതു’വിൽ വിള്ളൽ. രാജ്യത്തെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.Crack in the sea bridge built at a cost of 18,000 crore rupees
‘അടൽ സേതു’വിന്റെ നിർമാണത്തിൽ ഗുരുതര അഴിമതി നടന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പാലത്തിൽ പരിശോധന നടത്തിയശേഷം വിള്ളൽ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെ രംഗത്തെത്തിയത്. അതേസമയം, കോൺഗ്രസ് നേതാവിന്റെ ആരോപണങ്ങൾ തള്ളി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ പാലത്തിൽ വിള്ളലുകൽ ഉണ്ടായെന്നും നവി മുംബൈക്ക് സമീപം റോഡിന്റെ അര കിലോമീറ്റർ ദൂരം ഒരടിയോളം താഴ്ന്നെന്നും പട്ടോലെ ആരോപിച്ചു.
അദ്ദേഹം പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളടക്കം പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ റോഡിലെ വിള്ളൽ വ്യക്തമായി കാണാം. പട്ടോലയുടെ ആരോപണത്തിന് പിന്നാലെ, വിള്ളൽ ഉണ്ടായ ഭാഗങ്ങളിൽ അധികൃതർ അറ്റകുറ്റ പണികൾ നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
അതേസമയം, വിള്ളൽ പാലത്തിലല്ല അപ്രോച്ച് റോഡിലാണെന്ന വാദമാണ് ബിജെപിയും പാലത്തിന്റെ നിർമാണ ചുമതല വഹിച്ചിരുന്ന മുംബൈ മെട്രോപൊളിറ്റൻ റീജൻ ഡെവലപ്പ്മെന്റ് അതോറിറ്റിയും ഉന്നയിക്കുന്നത്. അടൽ സേതുവിനെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂവെന്ന് ബിജെപി എക്സിൽ കുറിച്ചു.
ഏതാണ്ട് 18,000 കോടി രൂപ ചെലവിൽ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിർമിച്ച അടൽ സേതു പാലത്തിന് 21.8 കിലോമീറ്ററാണ് നീളം.
മധ്യ മുംബൈയിലെ സെവ്രിയിൽനിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിർലെയിലാണ് അവസാനിക്കുന്നത്. നവി മുംബൈയിൽനിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറിൽനിന്ന് 20 മിനിറ്റായി ചുരുങ്ങും.
ആകെയുള്ള 21.8 കിലോമീറ്റർ ദൂരത്തിൽ 16.5 കിലോമീറ്റർ കടലിലും 5.8 കിലോമീറ്റർ കരയിലുമായാണ് കടൽപ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി.
177903 മെട്രിക് ടൺ സ്റ്റീലും 504253 മെട്രിക് ടൺ സിമന്റും പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്.
ആകെ 70 ഓർത്തോട്രോഫിക് സ്റ്റീൽ ഡെഡ്ജ് ഗിർഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയിൽ ആദ്യമായി ഓർത്തോട്രോപിക് ഡെക്കുകൾ ഉപയോഗിച്ച് നിർമിച്ച പാലവും ഇതാണ്.