തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം
കോഴിക്കോട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിനകത്ത് ഉയരുന്ന അസ്വസ്ഥതയും വിമത ശബ്ദങ്ങളും പാർട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. ജില്ലകളിലുടനീളം മുൻ നേതാക്കളും പ്രമുഖരും പാർട്ടിയെ തുറന്നടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.
പാർട്ടിയുടെ തീരുമാനം വന്നാൽ അതിൽ നിന്ന് വ്യതിചലിക്കാത്ത ശക്തമായ സംഘടനയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന സി.പി.എം, നിർണായകമായ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു വെല്ലുവിളി നേരിടുന്നത് അപൂർവമാണ്. മുൻകാലങ്ങളിൽ ചില വ്യക്തിഗത വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ ജില്ലകളിലുടനീളം നേതാക്കൾ തുറന്ന വിമർശനവുമായി രംഗത്തെത്തുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
പാർട്ടിയുമായി വർഷങ്ങളോളം ബന്ധപ്പെട്ട് പ്രവർത്തിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, അയിഷാ പോറ്റി, പി.കെ. ശശി എന്നിവരുമായി ഉണ്ടായ തർക്കങ്ങളും ബന്ധം വിച്ഛേദിച്ചതും പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
പ്രത്യേകിച്ച്, പാർട്ടിയിൽ നിന്ന് പുറത്താക്കിയ പി.കെ. ശശി പാലക്കാട്ട് നടന്ന വിമത കൺവെൻഷനിൽ നടത്തിയ ശക്തമായ വിമർശനങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
സ്ഥാനാർത്ഥി മാറ്റവും വിവാദം
കെ.കെ. ശൈലജയെ മട്ടന്നൂരിലെ സുരക്ഷിത മണ്ഡലത്തിൽ നിന്ന് മാറ്റി പേരാവൂരിലേക്ക് മത്സരിപ്പിച്ചതും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. കൂടാതെ തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയായിരുന്ന സ്ഥാനത്തേക്ക് ഭാര്യ പി.കെ. ശ്യാമളയെ പരിഗണിക്കുന്നതും വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ
ഈ സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് നേതാവെന്ന ശക്തമായ പ്രതിച്ഛായയുള്ള ജി. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറാണെന്ന സൂചനകളുണ്ട്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിക്ക് ഷൊർണൂർ പോലുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം നൽകുന്നതും യു.ഡി.എഫ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
കൂടാതെ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷ് ആർ.എം.പി.ഐയുടെ കൺവെൻഷനിൽ പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിൽ ഉയരുന്ന ഇത്തരം അഭിപ്രായഭിന്നതകൾ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ എങ്ങനെ ബാധിക്കും എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യമെന്നു വിലയിരുത്തപ്പെടുന്നു.
English Summary
Internal dissent within the CPI(M) is creating concern for the party leadership as elections approach in Kerala.









