കൊച്ചി: വിദ്വേഷ പരാമര്‍ശത്തില്‍ സിപിഐഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇദ്ദേഹത്തെ പാർട്ടി പുറത്താക്കി.
സമൂഹമാധ്യമം വഴി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയും നടപടിയെടുത്തത്. ഫേസ്ബുക്ക് കമന്റിലൂടെയാണ് ഫ്രാന്‍സിസ് മുസ്‌ലിം മതവിദ്വേഷ പരാമര്‍ശം നടത്തിയത്.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ വിവാദ പരാമര്‍ശം. കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സ് കമന്റിട്ടത്.
സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു. പിന്നാലെ ഫ്രാന്‍സിസിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി പ്രസ്താവനയിറക്കുകയായിരുന്നു.