തിരുവനന്തപുരം: കേരളത്തിൽ നിലവിൽ 519 പേർക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്.
പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ പൂർണമായും ഒഴിവാക്കണം. അടുത്ത ബന്ധുക്കളൊഴികെയുള്ളവർ വീട്ടുകളിൽ സന്ദർശനം ദയവായി ഒഴിവാക്കണം. ആശുപത്രികളിൽ ഉൾപ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയാൻ സാധിക്കുന്നത്. ആഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ വേണ്ട മീറ്റിങ്ങുകൾ നടത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി.
ഇതിനുപിന്നാലെയാണ് ഇപ്പോൾ 519ൽ എത്തിയത്. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.
തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പേരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
നിലവിൽആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.
അതേ സമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.