ലോസ് ആഞ്ചലസ്: കോപ അമേരിക്ക ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ പൂട്ടി കോസ്റ്ററീക. മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഈ ഗ്രൂപ്പിൽ ബ്രസീലിനു ഏറ്റവും എളുപ്പമുള്ള എതിരാളികളായിരുന്നു കോസ്റ്റാറിക്ക. അതുകൊണ്ടു തന്നെ വലിയൊരു ജയവും അവർ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ കോസ്റ്റാറിക്ക എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. ഇതോടെ ഗ്രൂപ്പിലെ അടുത്ത രണ്ടു മൽസരങ്ങൾ ബ്രസീലിനു നിർണായകമായി മാറുകയും ചെയ്തു.Costa Rica tied strong Brazil in the first match of Copa America Group D
ആക്രമണത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പന്തടക്കത്തിലും കാനറിപ്പട മേധാവിത്വം നിലനിർത്തിയിട്ടും ഗോൾ മാത്രം നേടാനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളാണ് ബ്രസീലിന് തിരിച്ചടിയായത്. 30ാം മിനിറ്റിൽ പ്രതിരോധ താരം മാർക്വിഞ്ഞോയിലൂടെ ബ്രസീൽ ലീഡെടുത്തെന്ന് തോന്നിപ്പിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് വിധിച്ചു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം തോൽവി സ്ഥിരമാക്കിയ ബ്രസീൽ പുതിയ പരിശീലകൻ ഡോറിവൽ ജൂനിയറിൻറെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് കോപ്പയിലിറങ്ങിയത്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഉൾപ്പെടെ ലോക ഫുട്ബാളിലെ മികച്ച താരങ്ങൾ അണിനിരന്നിട്ടും കോസ്റ്ററീക്കയുടെ പ്രതിരോധ കോട്ട പൊളിക്കാൻ ബ്രസീലിനായില്ല. പ്രതിരോധിച്ചു കളിച്ച കോസ്റ്ററീക അവസരങ്ങൾ കിട്ടുമ്പോൾ മാത്രമാണ് എതിർ പോസ്റ്റിലേക്ക് കടന്നുകയറിയത്. മത്സരത്തിൽ 74 ശതമാനവും പന്ത് കൈവശം വെച്ചത് ബ്രസീൽ താരങ്ങളായിരുന്നു. 19 ഷോട്ടുകളാണ് ഗോളിലേക്ക് അവർ തൊടുത്തത്, കോസ്റ്ററീക്കയുടെ കണക്കിൽ രണ്ടെണ്ണം മാത്രം. 2016ന് ശേഷം ആദ്യമായാണ് കോസ്റ്ററീക കോപ്പ കളിക്കാനെത്തുന്നത്.
വിങ്ങിലൂടെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ നടത്തിയ നീക്കങ്ങളൊന്നും സഹതാരങ്ങൾക്ക് ഗോളിലെത്തിക്കാനായില്ല. 60ാം മിനിറ്റിൽ റാഫിഞ്ഞ വലതു വിങ്ങിലൂടെ കടന്നുകയറി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ഗോളിനടുത്തെത്തിയെങ്കിലും കോസ്റ്ററീക പ്രതിരോധിച്ചു. 63ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലൂകാസ് പക്വറ്റയുടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടുപിന്നാലെ താരത്തിൻറെ മറ്റൊരു ഷോട്ട് കോസ്റ്ററീക ഗോൾ കീപ്പർ പാട്രിക് സെക്വീര തട്ടിയകറ്റി.
70ാം മിനിറ്റിൽ വിനീഷ്യസിനു പകരം കൗമാത താരം എൻഡ്രിക്ക് കളത്തിലിറങ്ങിയതോടെ ബ്രസീലിൻറെ ആക്രമണത്തിന് മൂർച്ചകൂടി. കോസ്റ്ററീക ഗോൾമുഖം തുടരെ തുടരെ വിറപ്പിച്ചിട്ടും പന്ത് വലിയിലെത്തിക്കാനായില്ല. ഇൻജുറി ടൈമിൽ ബ്രസീലിനു സുവർണാവസരം ലഭിച്ചെങ്കിലും ബ്രൂണോ ഗ്യൂമാറെസിൻറെ ഷോട്ട് പോസ്റ്റിനു തൊട്ടുമുകളിലൂടെ പുറത്തേക്ക് പോയി. ഒടുവിൽ മത്സരം ഗോൾരഹിതമായി അവസാനിച്ചു. ബ്രസീലിന് നിരാശയാണെങ്കിൽ, കോസ്റ്ററീക്കക്ക് ജയത്തോളം പോന്ന സമിനിലയാണിത്.
അപകടകാരികളായ പരാഗ്വേ, കരുത്തരായ കൊളംബിയ എന്നിവരുമായാണ് ശേഷിച്ച കളികൾ. ഇവയിലൊന്നിൽ സമനിലയുും മറ്റൊന്നിൽ പരാജയവും നേരിട്ടാൽ ബ്രസീലിനു ഗ്രൂപ്പുഘട്ടത്തിൽ തന്നെ നാണംകെട്ട് നാട്ടിലേക്കു മടങ്ങേണ്ടതായി വരും. കാരണം ഗ്രൂപ്പിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാർ മാത്രമേ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറുകയുള്ളൂ.
മഞ്ഞപ്പടയുടെ അവസാന മൽസരം ജൂലൈ രണ്ടിനു കൊളംബിയയുമായിട്ടാണ്. പരാഗ്വേയെ 2-1നു തോൽപ്പിച്ച കൊളംബിയയാണ് ഇപ്പോൾ ഗ്രൂപ്പിൽ തലപ്പത്ത്. കോപ്പയിൽ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയ കോൺകകാഫ് മേഖലയിൽ നിന്നുള്ള മൂന്നാമത്തെ മാത്രം ടീമാണ് കോസ്റ്റാറിക്ക. ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ നേരത്തേ വെറും രണ്ടു ടീമുകളിൽ നിന്നും മാത്രമേ മഞ്ഞപ്പടയ്ക്കു ഈ നാണക്കേടുണ്ടായിട്ടുള്ളൂ. മെക്‌സിക്കോയ്ക്കു രണ്ടു തവണ ബ്രസീലിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ട്. 2001, 2007 എഡിഷനുകളിലായിരുന്നു ഇത്. 2001ൽ ഹോണ്ടുറാസും മഞ്ഞപ്പടയെ ഗോരഹിതമായി കുരുക്കി.