കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായി നടത്തിയ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം ഉയർത്തിയത് വിവാദത്തിൽ. ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ ചിത്രമാണ് കൊല്ലത്ത് കുടമാറ്റത്തിൽ ഉയർത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻറെ ചിത്രവും ഉയർത്തിയത്.
ശ്രീനാരായണ ഗുരു, ബിആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉയർത്തിയതിനോടൊപ്പമാണ് കുടമാറ്റത്തിൽ ഹെഗ്ഡെവാറിൻറെ ചിത്രവും ഉയർത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം നടന്നത്.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടത്തുന്നത്. പൂരത്തിൻറെ ഭാഗമായി ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം. കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങൾ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു.
കോടതി ഇടപെട്ടതിനെ തുടർന്നായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവവും നടന്നു. ഇതേ തുടർന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.