കൊല്ലം: എം.എ.ബേബി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂളുകളും കോളേജുകളുമെല്ലാം കെ.എസ്.യു ആയിരുന്നു ഭരിച്ചിരുന്നത്.
ബേബി പഠിച്ചിരുന്ന പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാലം 1967.
തൊട്ടടുത്തുള്ള നീരാവിൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന വി.കെ.വിക്രമനാണ് പ്രാക്കുളം സ്കൂളിലെ കെ.എസ്.എഫിന്റെ ചുമതലക്കാരൻ.
അവിടത്തെ ഒരു ക്ലാസെങ്കിലും പിടിക്കണമെന്ന വാശിയിലായിരുന്നു അന്ന് വിക്രമൻ്റെ പ്രവർത്തനം.
കെ.എസ്.എഫിന് സ്ഥാനാർത്ഥിയാകാൻ പോലും ആളെ കിട്ടാത്ത കാലം. എന്താണ് പോംവഴി എന്നാലോചിച്ചിരുന്നപ്പോൾ. ഒരു സഖാവ് പറഞ്ഞു- ”സ്കൂളിന് തൊട്ടടുത്തുള്ള അലക്സാണ്ടർ സാറിന്റെ മക്കളിൽ ഒരാൾ അവിടെയുണ്ട്. പേര് ബേബി.
കാണാൻ സുന്ദരനാണെന്ന് മാത്രമല്ല നന്നായി പ്രസംഗിക്കും. ഡിബേറ്റ് മത്സരത്തിലൊക്കെ സ്ഥിരമായി സമ്മാനം വാങ്ങാറുണ്ട്.
അങ്ങനെ ബേബിയെ എട്ടാം ക്ലാസിലെ കെ.എസ്.എഫ് സ്ഥാനാർത്ഥിയാക്കി. പക്ഷെ ജയിക്കാനായില്ലെങ്കിലും, തീപ്പൊരി നേതാവായി.
കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ വീണ്ടും ശക്തനായി. പിന്നീട് വി.കെ.വിക്രമൻ തൊഴിലാളി സംഘടനാരംഗത്തേക്ക് തിരിഞ്ഞു.
എം. എ ബേബി സി.പി.എമ്മിന്റെ അമരത്ത് എത്തിയതിൽ അതീവ സന്തോഷത്തിലാണ് 80 പിന്നിട്ട വിക്രമൻ.
ബേബി ഒരിക്കൽ ജനറൽ സെക്രട്ടറിയാകുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പ്രാക്കുളത്ത് ബേബി വരുമ്പോഴെല്ലാം വിക്രമന്റെ വീട്ടിലെത്തും.
കഴിഞ്ഞക്രിസ്മസിന് ഭാര്യ ബെറ്റിക്കൊപ്പം കേക്കുമായാണ് എത്തിയത്. 10 ദിവസം മുമ്പും ആ ഗുരുസന്നിധിയിൽ എത്തിയിരുന്നു.