കൊച്ചി: സർക്കിൾ ഇൻ്‍സ്പെക്ടർ ഗർഭിണിയായ യുവതിയുടെ മുഖത്ത് അടിച്ചെന്ന് പരാതി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സിഐ കരണത്ത് അടിച്ചെന്ന് ആണ് ഗർഭിണിയായ യുവതിയുടെ ആരോപണം. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് യുവതിയെ മർദിച്ചതെന്നാണ് ആക്ഷേപം.Complaint that the circle inspector slapped a pregnant woman on the face
എറണാകുളം നോർത്തിൽ ഹോം സ്റ്റേ നടത്തുന്ന ബെൻജോയിയെ ഒരു കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ മൂന്ന്മാസം ഗർഭിണിയായ ഷൈമോൾ പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ ഭർത്താവിനെ പോലീസ് മർദിക്കുന്നതാണ് കണ്ടത്. ഇത് ചോദ്യം ചെയ്തതോടെ വനിതാ പോലീസ് അടക്കം എത്തി അവിടെ നിന്ന് നീക്കാൻ ശ്രമിച്ചു. മൂന്ന് മാസം ഗർഭിണിയാണെന്ന് പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ സി.ഐ. കരണത്തടിച്ചതായാണ് ഷൈമോളുടെ ആരോപണം.
അതേസമയം ഷൈമോളുടെ ആരോപണം സി.ഐ. നിഷേധിച്ചു. സ്റ്റേഷനുള്ളിൽ തർക്കമുണ്ടായതോടെ പിടിച്ചുമാറ്റുക മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ ഭർത്താവിന്റെ പേരിൽ വേറെയും കേസുകളുണ്ടെന്നും മർദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
സംഭവശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ഷൈമോൾ. പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഷൈമോൾ പറഞ്ഞു. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഷൈമോൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാകും.