കട്ടപ്പന: ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെയാണ് കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി പണം അപഹരിച്ചത്.
വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ. ഉഷയെ കെട്ടിയിട്ട ശേഷം നാട്ടുകാർ പിരിവെടുത്ത ആറുലക്ഷം രൂപ എവിടെ എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോൾ ഉപദ്രവിക്കാൻ തുടങ്ങി. പിന്നീട് ശരീരത്തിലേക്ക് സ്പ്രേ അടിക്കുകയായിരുന്നു. ഇതിനി പണം അലമാരിയിൽ പേഴ്സിൽ ഉണ്ടെന്ന് പറഞ്ഞു.
ഇന്ന് വെളുപ്പിന് 6 മണിയോടെയായിരുന്നു സംഭവം നടന്നത്. ഉഷയും ഭർത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ഭർത്താവും മകളും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്.
ഉഷയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിമാലി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.