തിരുവനന്തപുരം: വിരമിച്ച ജഡ്ജിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം നടന്നതായി പരാതി. ജഡ്ജി ജോലിചെയ്തിരുന്ന കോടതിയിലെ അഭിഭാഷകനിൽ നിന്ന് പണം തട്ടാനാണ് ശ്രമം നടന്നത്.
ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതി അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം എത്തിയത്. ഇരുവരും സുഹൃത്തുക്കളായതിനാൽ പണം ലഭ്യമാകുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ ചില കള്ളക്കഥകളും പറഞ്ഞിരുന്നു.
വിരമിച്ച വിജിലൻസ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു സന്ദേശം ലഭിച്ചത്. ജഡ്ജിയുടെ സുഹൃത്തിന് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും 25,000 രൂപ താൻ പറയുന്ന അക്കൗണ്ടിലേക്ക് അയച്ച് നൽകണം എന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ മറ്റാരോടെങ്കിലും വാങ്ങി നൽകാമോ എന്നും ജഡ്ജി എന്ന് അവകാശപ്പെട്ടയാൾ ചോദിച്ചിരുന്നു. അതേസമയം അടുത്ത ദിവസം മെസ്സഞ്ചറിലൂടെ തന്നെ ഇത്തരത്തിൽ പണം ചോദിച്ച് ഒരു സന്ദേശം വന്നിരുന്നുവെന്ന് നാഗരാജു പറയുമ്പോഴാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ജഡ്ജിക്ക് മനസിലായത്. തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ ആരാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ
മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ കൂടി പിടിയിലായി. മുൻപ് ഇതേ ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള കൈക്കൂലിക്കേസിൽ പിടിയിലായിരുന്നു.
ഇപ്പോൾ സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തും വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്. കുഴിമണ്ണ സ്വദേശിയിൽ നിന്ന് പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്.
കൈക്കൂലി തുകയായ 50000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് റഹ്‌മത്തുള്ളയെ വിജിലൻസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ സംഭവത്തിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിൻ്റെ പങ്ക് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് വിജിലൻസ് ശരത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിലായിരുന്നു. ആലപ്പുഴ മുഹമ്മ സ്വദേശിനിയിൽനിന്ന് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജ പിടിയിലായത്. ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ആളാണ് മുഹമ്മ സ്വദേശിനി.
കഴിഞ്ഞമാസം 21ന് ഇവർ 55ലക്ഷംരൂപ വിലവരുന്ന വസ്തുവിന്റെ രജിസ്‌ട്രേഷൻ നടത്താൻ കൊച്ചി ഓഫീസിലെത്തിയിരുന്നു. രജിസ്‌ട്രേഷൻ നടത്തുന്നതിന് തനിക്കും സബ് രജിസ്ട്രാർക്കും ക്ലാർക്കിനും കൈക്കൂലി വേണമെന്ന് ശ്രീജ ആവശ്യപ്പെടുകയായിരുന്നു. 1,750 രൂപ നൽകി.
അടുത്തദിവസം സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500 എന്നിങ്ങനെയാണ് വാങ്ങുന്നതെന്ന് അറിയിക്കുകയായിരുന്നു. ഇനി വരുമ്പോൾ അതുനൽകണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് പരാതിക്കാരിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്ര് ചെയ്തത്.