മലപ്പുറം: ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയെന്ന് പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകന്‍ വാര്‍ഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ടെന്നാണ് ആരോപണം.
മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി നല്‍കാതെ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെടുത്തു എന്നതാണ് പ്രധാന ആക്ഷേപം. 2022 – 2024 കാലയളവില്‍ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കി. തുടർന്ന് പിടിഎ പ്രസിഡന്‍റ് കെ.കെ.എം ഇഖ്ബാല്‍, മുന്‍ പിടിഎ പ്രസിഡന്‍റ് അനീര്‍ ഇല്ലിക്കല്‍, വാര്‍ഡ് മെമ്പര്‍ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.
എന്നാല്‍ വ്യാജ ഒപ്പില്‍ തനിക്ക് പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പ്രതികരിച്ചു. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും 2023 വരെ താന്‍ സഹായിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആണ് അധ്യാപകന്റെ വാദം. ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെയും വ്യാജ ഒപ്പുണ്ട് എന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു.
തുവ്വൂര്‍ ഗവ. എല്‍പി സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. അതേസമയം, പൊലീസിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായി അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.