കൊച്ചി: വന്ദേഭാരത് എക്സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് പുറപ്പെട്ട വന്ദേഭാരതിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. മുട്ടക്കറിയിലാണ് പാറ്റ ഉണ്ടായിരുന്നത്.
എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ യാത്രക്കാരനാണ് തനിക്കു നേരിട്ട ദുരനുഭവം പങ്കുവെച്ചത്. യാത്രക്കാരൻ ഉടന്‍ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ചതായും യാത്രക്കാരന്‍ പ്രതികരിച്ചു.
‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’ എന്ന അടിക്കുറിപ്പോടെ യാത്രക്കാരന്‍ പാറ്റ കിടക്കുന്ന കറിയുടെ ചിത്രമടക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് യാത്രക്കാരന്റെ തീരുമാനം. വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സമാനമായ രീതിയില്‍ ഭക്ഷണത്തിൽ ചത്ത പാറ്റയെ ലഭിച്ചെന്നായിരുന്നു പരാതി.
Read Also: ട്രെയിൻ ഇടിച്ച് ഗുരുതര പരിക്കേറ്റ പിടിയാന ചരിഞ്ഞു; അപകടം നടന്നത് ബുധനാഴ്ച