ബെംഗളൂരു: വിമാന യാത്രക്കിടെ അഞ്ചു വയസ്സുള്ള കുട്ടിയുടെ മാല മോഷ്ടിച്ചതായി പരാതി. ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിയ്ക്കെതിരെയാണ് ആരോപണം. രണ്ടര പവന്‍റെ മാലയാണ് കാണാതായത്.
സംഭവത്തിൽ കുട്ടിയുടെ അമ്മ പ്രിയങ്ക മുഖർജിയാണ് പൊലീസിൽ പരാതി നൽകിയത്. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നുമാണ് പരാതി.
പ്രിയങ്കയുടെ പരാതിയിൽ ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
6ഇ 661 എന്ന ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു പരാതിക്കാരി. രണ്ട് മക്കൾ ഇവർക്ക് ഒപ്പമുണ്ടായിരുന്നു.