നൂറിൽ പത്ത് കുട്ടികൾക്കും കാഴ്ച വൈകല്യം; എല്ലാത്തിനും കാരണം കോവിഡ് കാലത്തെ ആ സ്വഭാവം
അമിതമായ മൊബൈൽ ഫോൺ, ടെലിവിഷൻ ഉപയോഗം കുട്ടികളിൽ കാഴ്ചവൈകല്യം ഗണ്യമായി വർധിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അഞ്ച് വർഷം മുൻപ്, 2020-ൽ നൂറിൽ അഞ്ച് കുട്ടികൾക്കായിരുന്നു കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നത്. ഇപ്പോൾ ഈ എണ്ണം പത്തിലേക്കാണ് ഉയർന്നത്. പ്രത്യേകിച്ച് 10 വയസ്സിന് മുകളിലുള്ള കുട്ടികളിലാണ് കാഴ്ചവൈകല്യം കൂടുതലായി കണ്ടെത്തുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ കണ്ണ് പരിശോധന നടത്തുന്ന ഒപ്ടോമെട്രിസ്റ്റുകളുടെ വിലയിരുത്തലിലാണ് ഈ കണ്ടെത്തൽ. കോവിഡ് കാലത്ത് കുട്ടികൾ ദീർഘനേരം മൊബൈലിലും ടെലിവിഷനിലും സമയം ചെലവഴിച്ചതാണ് കാഴ്ചക്കുറവ് വർധിക്കാൻ പ്രധാന കാരണമായത്.
ഓൺലൈൻ ക്ലാസുകൾക്കൊപ്പം വിനോദത്തിനായും സ്ക്രീനുകൾക്ക് മുൻപിൽ ഇരുന്ന കുട്ടികളിൽ പലർക്കും ഇപ്പോൾ എഴുത്തിനും വായനയ്ക്കും കണ്ണട ആവശ്യമായി വരുന്നു.
വാശി മാറ്റാനും ഭക്ഷണം കഴിപ്പിക്കാനുമായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതും ടിവി കാണിക്കുന്നതും ദീർഘകാലത്തിൽ ഗുരുതരമായ ദോഷം ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
സമയബന്ധിതമായി കണ്ണ് പരിശോധന നടത്താത്തതും കാഴ്ചക്കുറവ് സങ്കീർണമാകാൻ ഇടയാക്കുന്നു.
പുസ്തകങ്ങൾ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് വായിക്കുക, ബ്ലാക്ക്ബോർഡിൽ അധ്യാപകർ എഴുതുന്നത് വ്യക്തമായി കാണാൻ കഴിയാതിരിക്കുക തുടങ്ങിയവ കാഴ്ചവൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. കുട്ടികളിൽ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി തുടങ്ങിയ കണ്ണ് രോഗങ്ങളും കൂടുതലായി കണ്ടെത്തുന്നുണ്ട്.
സോഷ്യൽ മീഡിയ അടിമത്വവും വ്യായാമക്കുറവും
കോവിഡ് കാലത്ത് മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതോടെ കുട്ടികൾ സോഷ്യൽ മീഡിയയുടെ അടിമകളായി മാറിയതും കണ്ണാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു.
ശാരീരിക വ്യായാമം കുറഞ്ഞതും പ്രശ്നങ്ങൾ വർധിക്കാൻ കാരണമായി. നഗരങ്ങളിൽ താമസിക്കുന്ന കുട്ടികളിലാണ് കാഴ്ചക്കുറവ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
സ്കൂൾ തലത്തിലുള്ള നേത്രപരിശോധന കുറയുന്നു
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മുൻപ് നടത്തിയിരുന്ന സൗജന്യ നേത്രപരിശോധനകൾ ഇപ്പോൾ സജീവമല്ല.
സ്കൂളുകൾ സന്ദർശിക്കാൻ ആരോഗ്യസംഘങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണ് പരിശോധന കുറഞ്ഞതിന് കാരണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന പരിശോധനകൾ പുനരാരംഭിക്കേണ്ടതുണ്ടെന്നും, കാഴ്ചക്കുറവുള്ള കുട്ടികൾക്ക് ആരോഗ്യവകുപ്പ് സൗജന്യമായി കണ്ണട വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
“കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം. കളികൾക്കും വ്യായാമങ്ങൾക്കും സമയം കണ്ടെത്തിയാൽ മാത്രമേ കണ്ണിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ,”
— മുഹമ്മദ് ഷാൻ, ഒപ്ടോമെട്രിസ്റ്റ്
English Summary:
Excessive use of mobile phones and television has led to a sharp rise in vision problems among children in Kerala. Compared to 2020, the percentage of children with eyesight issues has doubled, with those above 10 years most affected. Experts link this trend to prolonged screen exposure during the COVID period, reduced physical activity, and increased social media usage. Limited school-level eye screening has further worsened the situation, prompting calls for regular check-ups and reduced screen time.
children-vision-problems-mobile-tv-use-kerala
child health, vision problems, mobile phone overuse, TV overuse, eye care, Kerala health, optometry, screen time









