തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്. ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും ആണ് നോട്ടീസ് നൽകിയത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാൻ ആണ് നിർദേശം.
സംഭവത്തിൽ കോടതി നിർദേശത്തെ തുടർന്ന് കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ എഴുവർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.
ആലപ്പുഴയിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ ശേഷം പൊലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
Read Also: 24.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ