കുഴിച്ചെടുക്കുന്നവർക്ക് കോളടിച്ചു; ഇഷ്ടം പോലെ വാരാം; നിയമത്തിൽ ഭേദഗതി വരുന്നു
ന്യൂഡൽഹി: ധാതുഖനന കമ്പനികൾക്ക് ഓരോ സംസ്ഥാനത്തും ഖനനം നടത്താവുന്ന സ്ഥലവിസ്തൃതിക്കുള്ള പരിധി ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചു.
ഇതിന്‍റെ ഭാഗമായി 1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്.
ഭേദഗതി നടപ്പായാൽ വിദേശ ഖനന കമ്പനികളുടെ പ്രവേശനം സുഗമമാകുകയും വൻ നിക്ഷേപങ്ങൾ ആകർഷിക്കാനാവുകയും ചെയ്യുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
നിലവിൽ ഖനനമേഖലയിൽ കുത്തകവൽക്കരണം ഒഴിവാക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ് ഖനന പ്രദേശപരിധി നിശ്ചയിച്ചിട്ടുള്ളത്.
ഈ പരിധി എടുത്തുകളഞ്ഞാൽ ഒരേ കമ്പനിക്ക് ഒരു സംസ്ഥാനത്തിനുള്ളിൽ തന്നെ കൂടുതൽ പ്രദേശങ്ങളിൽ ഖനനം നടത്താനാകും.
പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ എല്ലാത്തരം ധാതുഖനനത്തിനുമുള്ള സ്ഥലപരിധി പൂർണമായും ഒഴിവാകും.
ഇതോടെ വലിയ ഖനന കമ്പനികൾ ഓരോ സംസ്ഥാനത്തും കുത്തകകളായി മാറാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകളും ശക്തമാകുന്നു.
നിലവിലെ നിയമപ്രകാരം പ്രാഥമിക സർവേ ഘട്ടത്തിൽ 25 ചതുരശ്ര കിലോമീറ്റർ മുതൽ പരമാവധി 10,000 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം കൈവശം വയ്ക്കാനാവുമെങ്കിലും, ഒറ്റ പെർമിറ്റിന് കീഴിൽ 5,000 ചതുരശ്ര കിലോമീറ്ററിലധികം അനുവദനീയമല്ല.
പുതിയ ഭേദഗതിയിൽ ഈ വ്യവസ്ഥയ്ക്കും മാറ്റം വരും.
2015 മുതൽ ലേലം വഴിയാണ് ധാതുഖനനം അനുവദിച്ചു വരുന്നത് എന്നും, സാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ സ്ഥലപരിധിക്ക് ഇനി പ്രസക്തിയില്ലെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു.
English Summary:
The central government is considering removing limits on the area that mining companies can operate within each state by amending the Mines and Minerals (Development and Regulation) Act, 1957. While the move is aimed at attracting foreign investment and large players, concerns have been raised about monopolisation and environmental protection.
centre-moves-to-remove-mining-area-limits-mmrd-act-amendment
Mining policy, MMDR Act, central government, mineral mining, foreign investment, environment concerns









