ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം
തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് അധിക സമയം അനുവദിക്കുന്ന കേരള സർക്കാരിന്‍റെ ആനുകൂല്യം സി.ബി.എസ്.ഇ. ബോർഡിലും നടപ്പിലാക്കണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് സി.ബി.എസ്.ഇ. സെക്രട്ടറിയ്ക്കും കേരള റീജണൽ ഡയറക്ടർക്കും നിർദ്ദേശം നൽകിയത്.
സമത്വാവകാശ ലംഘനമെന്ന് കമ്മീഷൻ
ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷകളിൽ അധികസമയം അനുവദിക്കാതിരിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
ഇത്തരം സമീപനം തുടരുകയാണെങ്കിൽ അത് നിയമലംഘനമായി മാറുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിൽ നിലവിലുള്ള ആനുകൂല്യം
കേരള സർക്കാർ പത്താം ക്ലാസിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിക്കുന്നുണ്ട്.
അടുത്തിടെ ഈ ആനുകൂല്യം വൊക്കേഷണൽ ഹയർ സെക്കന്‍ററി പരീക്ഷകൾക്കും ബാധകമാക്കിയിട്ടുണ്ട്.
അപേക്ഷയും വിദഗ്ധ അഭിപ്രായവും നിർബന്ധം
പരാതി നൽകിയ ടൈപ്പ് വൺ ഡയബറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹി ബുഷ്റ ഷിഹാബിനെ സി.ബി.എസ്.ഇ. ബോർഡ് സെക്രട്ടറിക്ക് അപേക്ഷ നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.
അപേക്ഷ ലഭിച്ചാൽ അത് എയിംസ് പോലുള്ള സ്ഥാപനങ്ങളിലെ മെഡിക്കൽ വിദഗ്ധർക്ക് കൈമാറണം.
വിദഗ്ധർ നൽകുന്ന അഭിപ്രായം പരാതിക്കാരിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
രണ്ടുമാസത്തിനകം തീരുമാനമെടുക്കണം
വിദഗ്ധ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാരിയെ വീഡിയോ കോൺഫറൻസിലൂടെ കേട്ട് രണ്ട് മാസത്തിനകം അന്തിമ തീരുമാനം എടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കുട്ടികളുടെ അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് ലംഘനമുണ്ടാകരുതെന്നും എടുത്ത തീരുമാനം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
English Summary:
The Human Rights Commission has directed the CBSE to seriously consider granting additional exam time to Class 10 and 12 students suffering from Type 1 diabetes, similar to the concession provided by the Kerala government. The Commission stated that denying extra time violates the right to equality and dignity. CBSE has been asked to obtain expert medical opinions and take a final decision within two months after hearing the complainant.









