കൊച്ചി: ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
അരൂർ സ്വദേശി സിറാജിന്റെ പരാതിയിൽ ദിവസങ്ങൾക്ക് മുമ്പ് പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. സിനിമക്കായി ഏഴ് കോടി മുടക്കി, പക്ഷേ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു സിറാജിന്റെ പരാതി. കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ ഒടിടിയിലെത്തുന്നത്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തു നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.